ചാലക്കുടി: അഭിഭാഷകനുണ്ടായ അപകീർത്തി പരാതി സംബന്ധിച്ച് ഡിവൈ.എസ്.പി അന്വേഷണം, കോടതിയിൽ പൊലീസിന് വിശ്രമത്തിന് ബദൽ സംവിധാനം തുടങ്ങിയ വ്യവസ്ഥകളോടെ ചാലക്കുടിയിലെ അഭിഭാഷക-പൊലീസ് തർക്കം ഒത്തുതീർപ്പിലേക്ക്.
ഒന്നര മാസമായി നിലനിന്നിരുന്ന തർക്കത്തിന്, ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ വിളിച്ചുകൂട്ടിയ ഉഭയകക്ഷി യോഗത്തിലാണ് പരിഹാരമായത്. ഇതോടെ ഇരുവിഭാഗവും പരസ്പരം പോരടിച്ച് നടത്തിയ നിയമ നടപടി അവസാനിപ്പിക്കും. കൊരട്ടി പൊലീസ് സ്റ്റേഷനിൽ അഭിഭാഷകന് നേരിട്ട അപകീർത്തിക്ക് പരിഹാര നിർദ്ദേശമെന്ന നിലയിൽ അന്വേഷണവും ബാർ അസോസിയേഷന്റെ ഹാളിന് ബദൽ സംവിധാനവുമെന്ന ഇരുപക്ഷത്തിനും ഒരുമിക്കാനുള്ള ഫോർമുലയാണ് ചർച്ചയുടെ വിജയത്തിന് പിന്നിൽ. ഗവ.പ്ലീഡർ അഡ്വ.കെ.ബി.സുനിൽകുമാറും പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മദ്ധ്യസ്ഥനായി.
പൊലീസിനെ പ്രതിനിധീകരിച്ച് ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, അഭിഭാഷകർക്കായി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.ഡി.ഷാജു, സെക്രട്ടറി സുനിൽ മാളക്കാരൻ എന്നിവരും സംബന്ധിച്ചു.
തുടക്കം ഇങ്ങനെ...
മരണമടഞ്ഞ ഒരു അഭിഭാഷകന്റെ കാർ, സ്വകാര്യ വ്യക്തിയിൽ നിന്നും അവകാശികൾക്ക് വിട്ടുനൽകാൻ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം.
വാദികൾക്കായി കൊരട്ടി സ്‌റ്റേഷനിലെത്തിയ ബാർ അസോസിയേഷൻ സെക്രട്ടറിയെ അപകീർത്തിപെടുത്തിയെന്ന് ആക്ഷേപം.
തുടർന്ന് പൊലീസുകാർ വിശ്രമിച്ചിരുന്ന കോടതിയിലെ ബാർ അസോസിയേഷന്റെ താത്കാലിക ഹാളിലെ മുറി അഭിഭാഷകർ അടച്ചു പൂട്ടി.
സ്ഥലത്തിന്റെ അനുമതി സംബന്ധിച്ച് ചാലക്കുടി എസ്.എച്ച്.ഒ നഗരസഭ സെക്രട്ടറിക്ക് കത്തുനൽകുന്നു
ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലെ എല്ലാ സ്റ്റേഷനിലും നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ സുതാര്യത തേടി അഭിഭാഷകരുടെ അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |