തിരുവനന്തപുരം: പിരിച്ചുവിടാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ഗവർണർ നൽകിയ നോട്ടീസിന് 10 വൈസ്ചാൻസലർമാരും മറുപടി നൽകിയിട്ടില്ല. എം.ജി, കാലിക്കറ്റ്, ഫിഷറീസ്, കുസാറ്റ്, സംസ്കൃതം, സാങ്കേതികം, കണ്ണൂർ, മലയാളം സർവകലാശാലാ വി.സിമാർ നവംബർ മൂന്നിന് വൈകിട്ട് 5നകവും ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർ നാലിനുമാണ് മറുപടി നൽകേണ്ടത്. ഇല്ലെങ്കിൽ മറുപടിയില്ലെന്ന് കണക്കാക്കിയുള്ള തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസിലുണ്ട്.
വി.സിമാർ കാരണം ബോധിപ്പിച്ചാൽ, ആവശ്യമെങ്കിൽ അവരെ രാജ്ഭവനിൽ വിളിച്ചു വരുത്തി ഹിയറിംഗ് നടത്തും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ, എല്ലാവരെയും പുറത്താക്കി വിജ്ഞാപനമിറക്കാനാണ് തീരുമാനം. മുതിർന്ന പ്രൊഫസർമാർക്ക് വി.സിയുടെ ചുമതല കൈമാറും. പിന്നാലെ, പുതിയ വി.സിമാരെ കണ്ടെത്താൻ
സെർച്ച് കമ്മിറ്റി രൂപീകരിക്കും. ഗവർണർ നടപടിക്രമങ്ങൾ പൂർത്തിയാക്കും വരെ, വി.സി സ്ഥാനത്ത് തുടരുന്നവർ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് രാജ്ഭവൻ നിർദ്ദേശിച്ചിട്ടുണ്ട്. ചാൻസലറുടെ അന്തിമതീരുമാനം വരെ വി.സിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ അയോഗ്യരുള്ളതിനാലും പാനലിനു പകരം ഒറ്റപ്പേര് നൽകിയതിനാലും സെർച്ച് കമ്മിറ്റി നടപടികൾ അസാധുവാണെന്നും നിയമനം ആ തീയതി മുതൽ നിലവിലില്ലാതായെന്നും രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചു. എന്നാൽ വി.സിമാർക്ക് കാരണം കാണിക്കാനുള്ള നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് നോട്ടീസ് നൽകിയതെന്നും സുപ്രീംകോടതി ഉത്തരവ് അതേപടി നടപ്പാക്കുമെന്നുമാണ് ഗവർണറുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |