തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളോട് സംസാരിക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹങ്കാരവും ധാർഷ്‌ട്യവും ധിക്കാരവും മതിയാക്കി പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തീരശോഷണം കൂടി. വലിയതുറയിലെ സിമന്റ് ഗോഡൗണിൽ കഴിയുന്നവരുടെ ജീവിതം ദുസഹമാണെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആമുഖപ്രഭാഷണം നടത്തി. വി. പ്രതാപചന്ദ്രൻ, ജി. സുബോധൻ, ജി.എസ്. ബാബു, വി.എസ്. ശിവകുമാർ, വർക്കല കഹാർ, ടി. ശരത്‌ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, എൻ. പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ, പി.കെ. വേണുഗോപാൽ, അഡോൾഫ് ജി. മൊറായിസ്, സേവ്യർ ലോപ്പസ്, പി. സൊണാൾജി എന്നിവർ പ്രസംഗിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ്, ഐ.എൻ.ടി.യു.സി ഉൾപ്പെടെ നിരവധി സംഘടനകൾ സത്യാഹ്രത്തിന് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |