പരാതിക്കാർക്ക് കോടതിയെയും സമീപിക്കാം
ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് ഉപയോക്താക്കളുടെ പരാതികൾ ഓൺലൈനായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ കമ്മിറ്റികൾ മൂന്നു മാസത്തിനകം നിലവിൽ വരും. സമൂഹമാദ്ധ്യമത്തിന്റെ പരാതി പരിഹാര ഓഫീസറുടെ തീരുമാനം തിരുത്താൻ കമ്മിറ്റികൾക്ക് അധികാരമുണ്ടാവും. അപ്പീൽ കമ്മിറ്റികൾ വന്നാലും പരാതിക്കാർക്ക് കോടതിയെയും സമീപിക്കാം.
ഓരോ കമ്മിറ്റിയിലും അദ്ധ്യക്ഷനും കേന്ദ്രം നിയമിക്കുന്ന രണ്ട് മുഴുവൻ സമയ അംഗങ്ങളും ഉണ്ടാവും. (ഒരാൾ എക്‌സ്-ഓഫീഷ്യോ അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും).
അപകീർത്തി, അശ്ലീലം, ആൾമാറാട്ടം തുടങ്ങി ഏഴ് തരം ഉള്ളടക്കത്തിൽ പരാതി ലഭിച്ചാൽ സമൂഹമാദ്ധ്യമങ്ങൾ 72 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം. നടപടി എടുക്കാതെ ഉള്ളടക്കം വൈറലായാൽ മാദ്ധ്യമമാണ് ഉത്തരവാദി. കുട്ടികൾക്കെതിരായ ഉള്ളടക്കം, രാജ്യസുരക്ഷ, ഉറവിടത്തെ പറ്റി തെറ്റിദ്ധരിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മറ്റ് പരാതികൾ പതിനഞ്ച് ദിവസത്തിനകം തീർപ്പാക്കണം.
സമൂഹമാദ്ധ്യമങ്ങൾ വർഷത്തിലൊരിക്കൽ അവരുടെ ചട്ടങ്ങൾ, സ്വകാര്യതാ നയം, യൂസർ എഗ്രിമെന്റ്, അതിലെ മാറ്റങ്ങൾ എന്നിവ ഉപയോക്താവിനെ അറിയിക്കണം. ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങൾ പ്രകാരം പൗരന് ലഭ്യമായ അവകാശങ്ങൾ സമൂഹ മാദ്ധ്യമ കമ്പനികൾ മാനിക്കണം.
30 ദിവസത്തിനകം പരിഹാരം
പരാതി ലഭിച്ച് 24 മണിക്കൂറിനകം അത് സ്വീകരിച്ചതായി പരാതിക്കാരെ അറിയിക്കണം
മാദ്ധ്യമ തീരുമാനത്തിനെതിരെ 30 ദിവസത്തിനകം അപ്പീൽ കമ്മിറ്റിയെ സമീപിക്കാം
കമ്മിറ്റികൾ 30 ദിവസത്തിനകം പരിഹാരം കാണും
അപ്പീൽ കമ്മിറ്റി ഉത്തരവ് നടപ്പാക്കിയ വിവരം സമൂഹമാദ്ധ്യങ്ങൾ പ്രസിദ്ധീകരിക്കണം
പരിഹാരം ഓൺലൈനിൽ
അപ്പീൽ കമ്മിറ്റികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതുമുതൽ തീരുമാനം വരെ ഓൺലൈനിലായിരിക്കും. പരാതി നൽകാൻ വെബ്സൈറ്റ് ഉണ്ടാവും.
ഇന്റർനെറ്റ് സുരക്ഷിതവും സുതാര്യവുമാക്കാനാണ് അപ്പീൽ കമ്മിറ്റികൾ. സമൂഹ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനല്ല. അസത്യം പ്രചരിപ്പിക്കാൻ
സാമൂഹ്യമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യരുത്. നിയമവിരുദ്ധവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും ഇല്ലെന്ന് അവർ ഉറപ്പാക്കണം
--രാജീവ് ചന്ദ്രശേഖർ, കേന്ദ്ര സഹമന്ത്രി
''പൗരന്മാർ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്ന സോഷ്യൽ മീഡിയയെയും കേന്ദ്രം ചങ്ങലയ്‌ക്കിടുകയാണ്. ആദ്യം ടി.വി ശൃംഖലകൾ പിടിച്ചെടുത്തു, ഇപ്പോൾ സോഷ്യൽ മീഡിയയും പിടിച്ചെടുക്കുന്നു. എല്ലാ മാദ്ധ്യമങ്ങളെയും നിയന്ത്രിക്കുകയാണ് ലക്ഷ്യം''
--കപിൽ സിബൽ, മുൻ കേന്ദ്ര ഐ.ടി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |