പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ കെട്ടിടം നവീകരിച്ചിട്ട് വർഷങ്ങൾ. നഗരസഭ കാര്യാലയത്തിന്റെ ബോർഡിന് സമീപംതന്നെ കോൺക്രീറ്റ് അടർന്നുപോയിരിക്കുകയാണ്. മുമ്പ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ നഗരസഭ പ്രവർത്തിക്കുന്ന കെട്ടിടം. 2000 ലാണ് കെട്ടിടത്തിൽ നഗരസഭയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ ബീം വാർത്തിരിക്കുന്ന ഭാഗങ്ങൾ, സ്ലാബ് എന്നിവയ്ക്ക് ബലക്ഷയമുള്ളതായി നിരവധി പരാതികൾ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജനൽ ചില്ലകൾ തകർന്നനിലയിലാണ്.
മാറി വരുന്ന ഭരണ സമിതികൾ ചില്ലറ മിനുക്കുപണികളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ കേടുപാടുകൾ പൂർണമായും മാറ്റിയിട്ടില്ല. പെയിന്റിംഗ് പോലും കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നിട്ടില്ല. കെട്ടിടത്തിലെ ചില ഭാഗങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ്.
നിരവധിയാളുകൾ ദിവസവും വരുന്ന സ്ഥലം കൂടിയാണിത്. മൂന്ന് നിലകളിലാണ് കെട്ടിടം. രണ്ടാം നിലയിലാണ് നഗരസഭയുടെ ഓഫീസ് . താഴത്തെ നിലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാർക്കിംഗിനായുള്ള സ്ഥല പരിമിതിയും നേരിടുന്നുണ്ട്. കെട്ടിടത്തിലെ പലഭാഗങ്ങളിലും ചോർച്ചയുമുണ്ട്. 2019 - 2020 ൽ ടൗൺ പ്ലാനിംഗുമായി ബന്ധപ്പെട്ട് നഗരസഭാ കെട്ടിടം നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് കൊവിഡ് സാഹചര്യങ്ങൾ കാരണം പദ്ധതി നടപ്പായില്ല. കൊവിഡിന് ശേഷം വലിയ സാമ്പത്തിക ബാദ്ധ്യതയും നഗരസഭ നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |