തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലഹരി വിരുദ്ധ വോളന്റിയർമാരാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ക്യാമ്പുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഇവർക്ക് പരിശീലനം നൽകും. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി 'കവചി'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കവചിന്റെ രണ്ടാംഘട്ടം നേരിട്ടുള്ള ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്നതായിരിക്കും. ക്യാമ്പുകളിലും തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാദ്ധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ ഹിന്ദിയിൽ പ്രാർത്ഥനാ ഗീതം ആലപിച്ചു. മന്ത്രി ഉൾപ്പെടെയുള്ളവർ അവരെ അഭിനന്ദിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കായി മലയാളത്തിലെ പ്രസംഗങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ലേബർ കമ്മിഷണർ ഡോ.കെ.വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |