ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പിയും കോൺഗ്രസും ആം ആദ്മിക്കെതിരെ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ബി.ജെ.പി ഫണ്ട് നൽകുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാളിന്റെ ആരോപണം.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനായി നിർത്തിയിരിക്കുന്ന പല സ്ഥാനാർത്ഥികൾക്കും ബി.ജെ.പിയാണ് ഫണ്ട് നൽകുന്നത്. ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുകയോ വോട്ട് കുറയ്ക്കുകയോ ആണ് ലക്ഷ്യം. ഭർത്താവ്-ഭാര്യ ബന്ധമോ സഹോദരൻ-സഹോദരി ബന്ധമോ ആണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ളത്. കോൺഗ്രസ് ബി.ജെ.പിയുടെ ഭാര്യയെപ്പോലെയാണ്. ഇരുവരും പരസ്‌പരം സ്നേഹിക്കുന്നു. ബി.ജെപിയും കോൺഗ്രസും തമ്മിൽ മാത്രമാണ് മത്സരമെന്നാണ് അമിത് ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കോൺഗ്രസും ഇതേ രീതിയിലാണ് പറയുന്നത്. കോൺഗ്രസ് പൂർണ്ണമായും ബി.ജെ.പിയുടെ പോക്കറ്റിലാണ്.27 വർഷത്തെ ബി.ജെ.പി ഭരണത്തിൽ ഗുജറാത്തിലെ ജനങ്ങൾ ക്ഷീണിതരാണ്. അവർ മാറ്റത്തിനായി കാത്തിരിക്കുകയാണ്. സംവാദ പരിപാടികളിൽ ഒരു എ.എ.പി നേതാവിനെയും ക്ഷണിക്കരുതെന്ന് ഗുജറാത്തിലെ ടി.വി ചാനലുകൾക്ക് ബി.ജെ.പി നിർദ്ദേശം നൽകിയിരിക്കുകയാണെന്നും കേജ്‌രിവാൾ പറഞ്ഞു.
പിന്മാറാൻ ബി.ജെ.പി ഓഫർ വച്ചു
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി തന്നെ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി അരവിന്ദ് കേജ്‌രിവാൾ. വ്യത്യസ്ത കേസുകളിൽ പ്രതി ചേർക്കപ്പെട്ട മനീഷ് സിസോദിയ,സത്യേന്ദ്ര ജെയിൻ എന്നീ നേതാക്കളെ കേസുകളിൽ നിന്നൊഴിവാക്കാം എന്നായിരുന്നു വാഗ്ദാനം. ആംആദ്മി പാർട്ടി വിട്ടാൽ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിനു പിന്നാലെ അവർ തന്നെ സമീപിച്ചു. ബി.ജെ.പി നേരിട്ട് സമീപിച്ചില്ലെന്നും ആംആദ്മി പാർട്ടിയിലെ ചിലരിലൂടെയാണ് സമീപിച്ചതെന്നും കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |