കല്ലറ: സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികനെതിരെ പാങ്ങോട് പൊലീസ് കേസെടുത്തു. ഭരതന്നൂർ കൊച്ചാനകല്ലുവിള വിമൽ ഭവനിൽ വിമലിനെതിരെയാണ് (30) പൊലീസ് കേസെടുത്തത്. വിമൽ ഒളിവിലാണ്.
വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. ആശുപത്രി അധികൃതർ പറയുന്നതിങ്ങനെ, കാലിൽ മുറിവ് പറ്റി ആശുപത്രിയിൽ എത്തിയ പ്രതിയോട് മുറിവിനെപ്പറ്റി ചോദിച്ചപ്പോൾ ഇയാൾ ഡോക്ടറോടും ജീവനക്കാരോടും തട്ടിക്കയറുകയും ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പാങ്ങോട് പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സൈനികനായത് കൊണ്ടും ആശുപത്രിയായതു കൊണ്ടും സമാധാനത്തോടെ ഇടപെട്ട പൊലീസ് ഹോസ്പിറ്റലിൽ നിന്ന് പോകുകയും റോഡരികിൽ പ്രതിയെ കാത്തു നിൽക്കുകയും ചെയ്തു.
ബൈക്കിൽ എത്തിയ പ്രതിയെ കൈ കാണിച്ചെങ്കിലും നിറുത്താതെ പോവുകയായിരുന്നത്രേ. വ്യാഴാഴ്ച രാത്രി തന്നെ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും ഒളിവിലായ പ്രതിയെ ഉടൻ പിടികൂടുമെന്നും പാങ്ങോട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |