തൃശൂർ: ലോകകപ്പ് ആരവങ്ങൾക്ക് കേരളം കാതോർക്കെ, കാൽപ്പന്തുകളി പ്രേമികൾക്ക് ആവേശവുമായി 135 പവന്റെ സ്വർണക്കപ്പുമായി പത്തരമാറ്റോടെ ചാക്കോളാസ് കപ്പ് കളത്തിലിറങ്ങുന്നു. 39 വർഷത്തെ ഇടവേളയ്ക്ക് ശേഷം 50 ലക്ഷത്തോളം മൂല്യമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള കപ്പുകളിലൊന്നായാണ് ചാക്കോളാസ് തിരിച്ചെത്തുന്നത്.
സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് ചാക്കോളാസ് ട്രോഫിയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. മത്സരം പുനരാരംഭിക്കാൻ എല്ലാവിധ പിന്തുണയും ചാക്കോളാസ് കുടുംബം വാഗ്ദാനം നൽകിയിട്ടുണ്ട്. ട്രോഫി കൈമാറാമെന്നും സമ്മതിച്ചു. 1983 ലാണ് അവസാനമായി ചാക്കോളാസ് ട്രോഫി അരങ്ങേറിയത്. അക്കാലത്തെ രാജ്യത്തെ പ്രമുഖ ടീമുകളായ ബി.എസ്.എഫ് ജലന്തർ, എം.ആർ.സി വെല്ലിംഗ്ടൻ, വാസ്‌കോ സ്‌പോർട്സ് ക്ലബ്ബ്, പ്രീമിയർ ടയേഴ്‌സ്, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ഫുട്ബാൾ ക്ലബ്ബ്, അലിൻഡ് കുണ്ടറ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് തിരുവനന്തപുരം, ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് , ഈസ്റ്റേൺ റെയിൽവേസ് കൽക്കട്ട തുടങ്ങി എണ്ണം പറഞ്ഞ ടീമുകളെല്ലാം ചാക്കോളാസ് ട്രോഫിയിലെ സാന്നിദ്ധ്യമായിരുന്നു.
ട്രോഫിയുടെ ചരിത്രം
1955 ലാണ് ചാക്കോളാസ് ട്രോഫിയുടെ ഉദയം. ഫുട്ബാൾ കമ്പക്കാരായ തൃശൂരിലെ ചാക്കോള പാലു ബ്രദേഴ്‌സ് ആരംഭിച്ചതാണ് സ്വർണക്കപ്പ്. പാലു ചാക്കോള, ലോന ചാക്കോള, ജോസഫ് ചാക്കോള എന്നീ സഹോദരന്മാരായിരുന്നു പാലു ബ്രദേഴ്‌സ്. ടൂർണമെന്റ് നടത്തിപ്പ് വലിയ സാമ്പത്തിക ബാദ്ധ്യതയിലെത്തിയതോടെ 1983-84ൽ ലോംഗ് വിസിൽ മുഴങ്ങി. തുടർന്ന് ചാക്കോളാസ് കുടുംബം സ്വർണക്കപ്പ് ബാങ്ക് ലോക്കറിലാക്കി. പൊലീസ് സുരക്ഷയിലായിരുന്നു സ്വർണകപ്പ് ഗ്രൗണ്ടിലെത്തിച്ചിരുന്നത്. ഫൈനലിൽ വിജയിച്ചാൽ വിജയികൾക്ക് സ്വർണക്കപ്പ് ഏറ്റുവാങ്ങാമെങ്കിലും ഉടൻ തിരിച്ചുനൽകണം. ടീമുകൾക്ക് അതേ മാതൃകയിലുള്ള ട്രോഫിയാണ് നൽകുക. തുടർച്ചയായി അഞ്ചുതവണ വിജയിച്ചാൽ സ്വന്തമാക്കാം എന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് ഒന്നോ രണ്ടോ ടൂർണമെന്റേ ഉണ്ടായിരുന്നുള്ളൂ. അതിൽ പ്രധാനമായിരുന്നു ചാക്കോളാസ് ട്രോഫി. പിന്നീട് കളിക്കാരനായി ചാക്കോളാസ് ട്രോഫിയിൽ പ്രീമിയർ ടയേഴ്‌സിനായി ഗോൾവല കാക്കാനായി. ചാക്കോളാസ് ട്രോഫിയിലെ കാണികളുടെ ബാഹുല്യം കൊണ്ട് ഗാലറി തകർന്നു വീണ സംഭവവുമുണ്ടായിട്ടുണ്ട്.
വിക്ടർ മഞ്ഞില
മുൻ ഇന്ത്യൻ ഗോളി
ആദ്യ ജേതാക്കൾ
ഗ്ലോബ് സ്‌പോർട്‌സ് ക്ലബ്ബ് ബോംബേ
അവസാന ടൂർണമെന്റ് ജേതാക്കൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ഫുട്ബാൾ ക്ലബ്ബ്, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |