പുതിയങ്ങാടിയിലെ ഒരുകടയിൽ
ചത്ത കോഴികൾ കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിക്കലിലും നടക്കാവിലും ചത്ത കോഴി വിൽപ്പന കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തം. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് സർക്കിൾ ഓഫീസും സോണൽ ഓഫീസും കേന്ദ്രീകരിച്ച് 42 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പുതിയങ്ങാടിയിലെ ഒരുകടയിൽ ചത്ത കോഴികളെ കണ്ടെത്തി. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കോഴികൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ചത്ത കോഴികളെ മാലിന്യം കൊണ്ടുപോകുന്ന ഫ്രഷ് കട്ട് ഏജൻസിക്ക് കെെമാറി. സ്ഥാപനത്തിന് നോട്ടീസ് നൽകി. ശുചിത്വമില്ലാത്ത കടകൾക്കും ഫ്രീസർ ഇല്ലാത്തതും പ്രവർത്തിക്കാത്തതുമായ കടകൾക്കും നോട്ടീസ് നൽകി.
പുതിയങ്ങാടിയിലെ നാല് കടകളിൽ ഗേജുകളിൽ കോഴികളെ കുത്തി നിറച്ചതായി കണ്ടെത്തിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.മനോജ് പറഞ്ഞു. കോഴികളെ സൂക്ഷിക്കുന്ന ഗേജിനെ ഒൻപത് എണ്ണമാക്കി മാറ്റി ക്രമീകരിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കടകളിലെ കോഴി മാലിന്യം ദുർഗന്ധം പരക്കാതിരിക്കാൻ കൃത്യമായി ഫ്രീസറിൽ സൂക്ഷിക്കാനും മാലിന്യം ഒഴികെ ഇറച്ചിയോ മറ്റോ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലെന്നും ആരോഗ്യ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർ ശ്രീഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം എരഞ്ഞിക്കൽ പുതിയപാലത്തിന് സമീപത്തെ ബി.കെ.എം ചിക്കൻ സ്റ്റാളിൽ നിന്ന് 2000 കിലോയോളം ചത്ത കോഴികളെയും ഇവരുടെ നടക്കാവിലെ സ്റ്റാളിൽ നിന്ന് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത കോഴി ഇറച്ചിയും പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |