ബാലരാമപുരം: കല്യാണം ക്ഷണിക്കാത്തതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിവാഹ റിസപ്ഷനിടെ വധുവിന്റെ അച്ഛന് മർദ്ദനമേറ്റ സംഭവത്തിൽ 20 പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. അഭിജിത്ത്, രാഹുൽ, സന്ദീപ്, വിവേക്, കൂട്ടുസൻ എന്നിവരും കണ്ടാലറിയുന്ന മറ്റ് 15 പേർക്കെതിരെയുമാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. മറ്രു പ്രതികൾ ഒളിവിലാണ്. മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റ വധുവിന്റെ അച്ഛൻ അനിൽകുമാറിന്റെ (51) മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനിൽകുമാർ.
ശനിയാഴ്ച രാത്രി ഒമ്പതോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെ അനിൽകുമാറും അയൽക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത് . വിവാഹം ക്ഷണിച്ചില്ലെന്ന പരാതിയുമായി ഓഡിറ്റോറിയത്തിലെത്തിയ വിഴിഞ്ഞം സ്വദേശി വധുവിന്റെ ബന്ധുക്കളുമായുണ്ടായ തർക്കം രൂക്ഷമാകുകയും പ്രദേശത്തെ ചെറുപ്പക്കാർ ഇടപെടുകയും ചെയ്തോടെയാണ് സംഘർഷമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡയായിൽ പ്രചരിച്ചു. പ്രശ്നമുണ്ടാക്കാനെത്തിയ അയൽക്കാരനെ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാൾ പാർട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. എന്നാൽ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഇയാൾ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെയൊക്കെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു. സംഘമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടർന്ന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നൽകിയ അഭിജിത്ത് പൊലീസിന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടുകയായിരുന്നു. അഭിജിത്തിനെതിരെ മകനെ തല്ലിയ സംഭവത്തിൽ ഒരു പരാതി നൽകിയിരുന്നതായി അനിൽകുമാർ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാകാം അക്രമം എന്നാണ് കരുതുന്നത്. നൂറിലേറെ പേർ സംഘടിച്ചെത്തിയാണ് തന്നെ ചവിട്ടി വീഴ്ത്തി മർദ്ദനം ആരംഭിച്ചതെന്നും വിവാഹം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്നും അനിൽകുമാർ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ അനിൽകുമാറിനെ ശനിയാഴ്ച രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന വിവാഹ ചടങ്ങിലും ഓഡിറ്റോറിയത്തിൽ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് വധുവിന്റെ അച്ഛൻ അനിൽകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |