ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തിൽ പൂജ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി വാരാണസി ജില്ല കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതിയായ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നൽകിയ അപേക്ഷ കോടതി തള്ളി. ഹർജിയിൽ വാരാണസി ജില്ല കോടതി വാദം കേൾക്കും. ഗ്യാൻവാപി സമുച്ചയത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഹിന്ദുക്കൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വിശ്വ വേദിക് സനാതൻ സംഘിന്റെ അന്താരാഷ്ട്ര ജനറൽ സെക്രട്ടറി കിരൺ സിംഗ് നൽകിയ ഹർജിയിലാണ് വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി മഹേന്ദ്രകുമാർ പാണ്ഡെയുടെ ഉത്തരവ്.
ഡിസംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ഗ്യാൻവാപി മസ്ജിദിൽ ദൈനം ദിന പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ കേസുമായി ഈ ഹർജിക്ക് ബന്ധമില്ല. സർവേയിൽ കണ്ടെത്തിയ വസ്തു ശിവലിംഗമാണോ ജലധാരയാണോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന ഹർജി ഒക്ടോബറിൽ ജില്ല കോടതി തള്ളിയിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ചു
ഗ്യാൻവാപി മസ്ജിദ്- കാശി വിശ്വനാഥ ക്ഷേത്ര തർക്കവുമായി ബന്ധപ്പെട്ട് സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഹരിശങ്കർ പാണ്ഡെ നൽകിയ ഹർജി വാരാണസി അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഉജ്ജ്വൽ ഉപാദ്ധ്യായ ഫയലിൽ സ്വീകരിച്ചു. 29ന് വാദം കേൾക്കും. ഇരുവരും നടത്തിയ അഭിപ്രായ പ്രകടനം മതവികാരം വ്രണപ്പെടുത്തുന്നതും വാരാണസിയുടെ സമാധാനാന്തരീക്ഷം തകർക്കുന്നതുമാണെന്ന് ആരോപിച്ചാണ് ഹർജി. ഇവർ വോട്ട് ലക്ഷ്യമിട്ട് ജനങ്ങളുടെ വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |