കോട്ടയം: കടുത്ത ചൂടിൽ ആശ്വാസമായി കരിമ്പിൻ ജ്യൂസും കരിക്കും. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം പകൽ സമയങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ശീതളപാനീയ വിപണിയ്ക്ക് അനുകൂലമാണ്. മുൻ വർഷങ്ങളിലേതിനേക്കാൾ കച്ചവടം മെച്ചപ്പെട്ടെന്ന് വ്യാപാരികളും പറയുന്നു. ചൂടിന് കാഠിന്യമേറിയതോടെ പാതയോരങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും എല്ലാം കരിക്ക് വ്യാപാരം മെച്ചപ്പെട്ടു. വാഹനങ്ങളിലും റോഡരികിൽ ചെറിയ തട്ടുകൾ ക്രമീകരിച്ചുമാണ് വിൽപ്പന. ഇരുചക്രവാഹനയാത്രികരും മറ്റും ചൂടിൽ നിന്ന് ആശ്വാസം തേടി ഇവ വാങ്ങാനെത്തുന്നുണ്ട്.
കരിക്ക് 40, കരിമ്പ് 25.
കരിമ്പ്, കരിക്ക്, നാരങ്ങ സർബത്ത് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ. ഇഞ്ചിയും മുളകും ചേർത്തെടുക്കുന്ന കരിമ്പിൻ ജ്യൂസിന് 25 രൂപയാണ് വില. നാടൻ കരിക്കിന് 40 രൂപയും. കരിമ്പ് എത്തിക്കുന്നത് കർണാടകയിൽ നിന്നാണ്. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നാണ് കരിക്ക് കൊണ്ടുവരുന്നത്. കൂടാതെ, പാലക്കാടൻ കരിക്കും വിപണിയിലുണ്ട്. ചെന്തെങ്ങിന്റെ കരിക്കിന് 50 രൂപയാണ് വില. ചെന്തെങ്ങിനും നാടൻ കരിക്കിനുമാണ് ഡിമാൻഡേറെ. വേനൽ കടുക്കുന്നതോടെ തണ്ണീർമത്തൻ, ഓറഞ്ച്, പൈനാപ്പിൾ എന്നിവയുടെ ജൂസിനും ഡിമാൻഡേറും.
വഴിയോര വ്യാപാരി ഷബാസ് പറയുന്നു.
ഒൻപത് വർഷമായി കോട്ടയം നഗരത്തിൽ കരിമ്പിൻ ജ്യൂസ് വിൽപ്പന ആരംഭിച്ചിട്ട്. മുൻവർഷങ്ങളിലേതിനെക്കാൾ കച്ചവടമുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് പ്രതികൂലമായി ബാധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |