അൽ തുമാമ: സാഡിയോ മാനേ എന്ന സൂപ്പർ താരം ഇല്ലാതിരുന്നിട്ടും വീറോടെ പൊരുതിയ സെനഗലിനെ അവസാന ഘട്ടത്തിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ വീഴ്ത്തി ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിന് വിജയത്തുടക്കം. ഇന്നലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ 84-ാം മിനിട്ടിൽ കോഡി ഗാക്പോയും രണ്ടാം പകുതിയുടെ അധിക സമയത്ത് 99-ാം മിനിട്ടിൽ ഡാവി ക്ലാസ്സനുമാണ് ഡച്ച് പടയ്ക്കായി ആഫ്രിക്കൻ ചാമ്പ്യൻമാരുടെ വലകുലുക്കിയത്. തകർപ്പൻ സേവിംഗുകളുമായി ക്രോസ് ബാറിന് കീഴിൽ വൻമതിലായി മാറിയ ഗോളി അൻഡ്രിയെസ് നോപ്പെർട്ടും നെതർലൻഡ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അവസാന നമിഷങ്ങളിലൊന്ന് പതറിയെങ്കിലും ഓറഞ്ച് പടയ്ക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് സെനഗൽ കാഴ്ചവച്ചത്. ഡച്ച് ക്യാപ്ടൻ വിർജിൽ വാൻഡൈക്കിന്റെയും സെനഗൽ നായകൻ കൗലിബാലിയുടേയും നേതൃത്വത്തിൽ ഇരുടീമിന്റെ പ്രതിരോധ നിര മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ സമനില പ്രതീക്ഷിച്ചിരിക്കെ ഫ്രാങ്ക് ഡിയോംഗിന്റെ ക്രോസ് ക്ലിനിക്കൽ ഹെഡ്ഡറിലൂടെ വലയിലാക്കി ഗാക്പോ നെതർലൻഡ്സിന് ലീഡ് സമ്മാനിക്കുകയായിരുന്നു. തിരിച്ചടിക്കാനായി സെനഗൽ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ലോംഗ് വിസിലിന് തൊട്ടുമുൻപ് ക്ലാസ്സൻ ഡച്ച്പടയുടെ വിജയമുറപ്പിച്ച് ഗോൾ നേടി. ഗോൾ കീപ്പർ നോപ്പെർട്ട് നൽകിയ ലോംഗ് ബാളുമായി മുന്നോട്ടോടിക്കയറിയ മെംഫിസ് ഡിപെ തൊടുത്ത ഷോട്ട് സെനഗൽ ഗോളി ബെർനാഡ് മെൻഡി ഡൈവ് ചെയ്ത് തട്ടിയകറ്റിയെങ്കിലും പന്തെത്തിയത് ബോക്സിലേക്ക് കയറിയ ക്ലാസ്സന്റെ കാലിലേക്കായിരുന്നു. ക്ലാസ്സന്റെ ക്ലാസിക്ക് ഫിനിഷിൽ നെതർലൻഡ്സ് ജയമുറപ്പിച്ചു.
നോപ്പൊർട്ടാണ് താരം
നെതർലൻഡ്സിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഗോൾ കീപ്പർ ആൻഡ്രിയെസ് നോപ്പൊർട്ടാണ് മത്സരത്തിൽ അവരുടെ വിജയശില്പി. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് അസാമാന്യമെയ്‌വഴക്കവുമായി നോപ്പൊർട്ട് സേവ് ചെയ്തത്. ക്ലാസ്സൻ നേടിയ രണ്ടാം ഗോളിന് പിന്നിലും ആറടി എട്ടിഞ്ചുകാരനായ ഈ ഇരുപത്തിയെട്ടുകാരന് വലിയപങ്കുണ്ട്. നോപ്പെർട്ട് നൽകിയ ലോംഗ് ബാളിൽ നിന്നാണ് ആ ഗോളിന്റെ പിറവി. ഡച്ച് ക്ലബ് ഹീരേൻവീനിന്റെ താരമാണ് നോപ്പെർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |