എഴുകോൺ : അർജന്റീനയ്ക്കും ജർമ്മനിയ്ക്കും ആദ്യ കളിയിൽ അടി തെറ്റിയെങ്കിലും തങ്ങൾ നെഞ്ചേറ്റിയ പ്രമുഖ ടീമുകൾക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് പോരാടുകയാണ് നാട്ടിൻ പുറങ്ങളിലെ ഫുട്‌ബാൾ പ്രേമികൾ. ഏഷ്യൻ കുതിപ്പിന്റെ അടയാളങ്ങളായി സൗദിയും ജപ്പാനും ഉദിച്ചുയരുമ്പോഴും നെയ്മറിനും മെസിക്കും വേണ്ടിയുള്ള ആരവങ്ങളാണ് ഗ്രാമീണ ഫുട്‌ബാൾ പ്രേമികളിൽ നിന്ന് ഉയരുന്നത്.
തോരണ പന്തലും ഫ്‌ളക്‌സുകളും
കരീപ്ര ജംഗ്ഷനിൽ 50 അടി ഉയരമുള്ള നെയ്മറിന്റെ കട്ടൗട്ട് ഉയർത്തിയാണ് ബ്രസീൽ ആരാധകർ ആവേശം നിറച്ചത്. ജംഗ്ഷനിലാകെ നീലയും വെള്ളയും ഇടകലർന്ന തോരണ പന്തൽ വിരിച്ച് ഒട്ടും പിന്നിലാകാതെ അർജന്റീന ആരാധകരും ഉണ്ട്. മെസിയുടെ വലിയ ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.
കരീപ്രയിലെ തന്നെ നെടുമൺകാവിൽ മെസിയുടെ കൂറ്റൻ കട്ട് ഔട്ടും ആരാധകർ ഒരുക്കിയിട്ടുണ്ട്. എഴുകോൺ പോച്ചം കോണത്തും ഫ്‌ളക്‌സുകൾ ഉയർത്തിയും തോരണം തൂക്കിയും ആവേശ പോരാട്ടത്തിലാണ് ആരാധകർ.
വലിയ സ്‌ക്രീനിൽ തത്സമയം
ചൊവ്വള്ളൂരിലെ കോട്ടേക്കുന്നിൽ ബിഗ് സ്‌ക്രീനിൽ ലോക കപ്പ് മത്സര പ്രദർശനമൊരുക്കിയാണ് ഫുട്‌ബാൾ പ്രേമികൾ ലോക മാമാങ്കത്തിന്റെ ഭാഗമാകുന്നത്. യുവധാര ക്ലബ്ബാണ് ഇവിടെ കാൽ പന്ത് കളിയുടെ പ്രചാരകർ. എഴുകോൺ കാരുവേലിൽ പ്ലാക്കാട് അംബേദ്കർ ഗ്രാമത്തിലും വലിയ സ്‌ക്രീനിൽ മത്സര പ്രദർശനം ഒരുക്കിയിട്ടുണ്ട്. യവനിക, എവർഷൈൻ ക്ലബുകളാണ് ഇവിടെ ഫുട്‌ബാൾ പ്രേമികളെ ഒരുമിപ്പിക്കുന്നത്. വിവിധ ടീമുകളുടെ ആരാധകർ ഒത്തു ചേർന്ന് ഒരേ സ്‌ക്രീനിൽ മത്സരം ആസ്വദിക്കുന്നതിന്റെ സ്‌പോർട്‌സ് മാൻ സ്പിരിറ്റാണ് ഇവിടങ്ങളിൽ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |