ന്യൂഡൽഹി: ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ട് പുരാണങ്ങളിൽ പരാമർശമുള്ള ദ്വാരക ഇപ്പോൾ പബുഭ മനേകയുടെ പൊന്നാപുരം കോട്ടയാണ്. സ്വതന്ത്രനായും കോൺഗ്രസ് ടിക്കറ്റിലും ബി.ജെ.പിയിലുമായി 32 വർഷമായി പബുഭ ദ്വാരകയിലെ എം.എ.എയാണ്. ഇത്തവണയും ബി.ജെ.പിക്കായി പബുഭയാണ് മത്സരിക്കുന്നത്.
1990ൽ സ്വതന്ത്രനായിട്ടായിരുന്നു ആദ്യ ജയം. 1995, 1998 വർഷങ്ങളിലും സ്വതന്ത്രനായി തന്നെ സീറ്റ് നിലനിറുത്തി. 2002ൽ കോൺഗ്രസിൽ ചേർന്നു. 2012 വരെ കോൺഗ്രസ് ബാനറിൽ ജയിച്ചു. 2017ൽ ബി.ജെ.പിയിലെത്തി. മണ്ഡലത്തിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണയും വാത്സല്യവും ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ജയിക്കാൻ കഴിയുന്നതെന്ന് മനേക് പറഞ്ഞു. സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ആംആദ്‌മി പാർട്ടിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും കോൺഗ്രസിന് തിരിച്ചുവരവ് അസാദ്ധ്യമാണെന്നും അദ്ദേഹം പറയുന്നു.
ആപ്പിന് കടന്നു കയറാനാകില്ല
വൈദ്യുതിയടക്കം നിരവധി സൗജന്യങ്ങൾ പ്രഖ്യാപിച്ച് ഗുജറാത്തിൽ കടന്നു കയറാൻ ആംആദ്‌മി പാർട്ടിക്ക് കഴിയില്ലെന്ന് പബുഭ മനേക പറഞ്ഞു. സൗജന്യങ്ങളിൽ വിശ്വസിക്കുന്നവരല്ല ഗുജറാത്തികൾ. അവർ ജോലി ചെയ്‌ത് പണമുണ്ടാക്കി ജീവിക്കുന്നവരാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗാഡ്‌വി മത്സരിക്കുന്ന ഖംഭാലിയിലും ബി.ജെ.പി ജയിക്കും.
തൊഴിലില്ലായ്മ, സമീപകാല മോർബി ദുരന്തം തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളും ഫലം കാണില്ല. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന ബി.ജെ.പിയിലാണ് യുവാക്കളുടെ പ്രതീക്ഷ. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വിഭാഗീയതയുടെ വിത്തു പാകിയവരാണ് കോൺഗ്രസുകാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് അതില്ലാതാക്കി. വോട്ടിംഗിൽ ജാതി സ്വാധീനമില്ലെന്നും മനേക് പറഞ്ഞു. മോർബിയിലേത് സാധാരണ അപകടകമാണെന്നും മനേക് അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |