കാസർകോട്: പതിനേഴുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി 29 വർഷം തടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ പി.എ അബ്ദുൾകരീമിനെ (33)യാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടരവർഷം അധികതടവ് അനുഭവിക്കണം.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2014 ജൂലായ് മാസം മുതൽ പെൺകുട്ടിയെ അബ്ദുൾകരീം നിരവധി തവണ ക്രൂരമായ രീതിയിൽ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത് അന്നത്തെ കാസർകോട് ഇൻസ്‌പെക്ടറായിരുന്ന ടി.പി ജേക്കബ്ബാണ്. ഇൻസ്‌പെക്ടർമാരായിരുന്ന സി.കെ സുനിൽകുമാർ, പി.കെ സുധാകരൻ എന്നിവരാണ് തുടർന്ന് അന്വേഷണം നടത്തിയത്. പിന്നീട് വന്ന ഇൻസ്‌പെക്ടർ എം.പി ആസാദാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും പതിനെട്ടോളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |