ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക് മൂലം ലോകകപ്പിലെ അടുത്ത മത്സരത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരും. സെർബിയയ്ക്ക് എതിരെ നടന്ന ആദ്യ മത്സരത്തിൽ 11 മിനിറ്റ് ശേഷിക്കേയായിരുന്നു നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നീര് വന്ന് വീർത്ത കാൽക്കുഴയുമായി മുടന്തി ഗ്രൗണ്ട് വിട്ട താരത്തിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. താരത്തിന്റെ പരിക്കിൽ ആശങ്കപ്പെടേണ്ട എന്നായിരുന്നു പരിശീലകനായ ടിറ്റെയുടെ ആശ്വാസ വാക്ക്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി നെയ്മർ ഇല്ലാതെ ബ്രസീലിന് അടുത്ത മത്സരത്തിൽ കളത്തിലിറങ്ങേണ്ടി വരും.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് വിജയത്തോടെയാണ് ബ്രസീൽ ഗ്രൂപ്പ് പോരാട്ടത്തിന് തുടക്കമിട്ടത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു റിച്ചാർലിസണിന്റെ ഇരട്ടഗോളുകൾ പിറന്നതെങ്കിലും 62ാം മിനിട്ടിൽ നെയ്മർ തുടങ്ങിവച്ച നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്. സെർബിയൻ പ്രതിരോധനിരയെ വെട്ടിച്ച് നെയ്മർ ബോക്സിലേക്ക് എത്തിച്ച പന്തിൽ വിനീഷ്യസ് ഉതിർത്ത ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി, റീബൗണ്ട് മുതലാക്കി റിച്ചാർലിസൺ പന്ത് ഗോൾവലയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ സ്വിസ്റ്റർലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |