ന്യൂഡൽഹി: നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ട ശേഷവും ടോൾ പിരിവ് അനിയന്ത്രിതമായി തുടരുന്നത് വിശദമായി പരിഗണിക്കപ്പെടേണ്ട വിഷയമാണെന്ന് സുപ്രീം കോടതി. മദ്ധ്യപ്രദേശ് സർക്കാരിനെതിരായ പൊതുതാത്പര്യ ഹർജി പരിഗണിക്കവേ വിഷയം ഗൗരവതരമാണെന്ന് കോടതി നോക്കിക്കണ്ടു. മദ്ധ്യപ്രദേശിലെ ലബാദ് മുതൽ നയാഗാവ് വരയെുള്ള പാതയുടെ നിർമാണത്തിനായി ചിലവായത് 471 കോടി രൂപയായിരുന്നു എന്നാൽ 1461 കോടി പിരിഞ്ഞിട്ടും ടോൾ ഈടാക്കുന്നത് നിർത്തലാക്കിയിട്ടില്ല എന്നാണ് ഹർജിയിലെ വാദം.
ഇതേ പരാതിയുമായി മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഹർജി സ്വീകരിച്ചു. ലാഭ വിഹിതം പിരിഞ്ഞതിന് ശേഷവും പിരിവ് തുടരുന്നത് ഒഴിവാക്കണം എന്ന് പ്രതിപാദിക്കുന്ന വിധി ചില കേസുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ലാഭമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജി ഭാഗം അഭിഭാഷകനും വാദിച്ചു. ഹർജി തുടർനടപടികൾക്കായി മാറ്റിയ കോടതി വിഷയത്തിൽ മദ്ധ്യപ്രേദേശ് സർക്കാരിന് നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |