ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഏഴ് പേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം നൽകി. എന്നാൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. നേരത്തെ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സിസോദിയയെ ഒന്നാം പ്രതിയായി ചേർത്തിരുന്നതാണ്. കേസ് ഡൽഹി സി.ബി.ഐ കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ. മലയാളി വ്യവസായിയും ആംആദ്മി നേതാവുമായ വിജയ് നായർ ഉൾപ്പെടെ ഏഴ് പേരെ പ്രതി ചേർത്താണ് കുറ്റപത്രം നൽകിയത്. മലയാളിയായ അരുൺ പിള്ളയും പ്രതി ചേർക്കപ്പെട്ടവരിലുൾപ്പെടും. ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെൻഡർ സംഘടിപ്പിച്ച് നൽകാൻ എക്സൈസ് കമ്മിഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് മനിഷ് സിസോദിയ ഗൂഢോലോചന നടത്തിയെന്ന് ആരോപിച്ച് 15 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ മനിഷ് സിസോദിയയുടെ പങ്ക് അന്വേഷിക്കുകയാണെന്നും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നുമാണ് സി.ബി.ഐ വൃത്തങ്ങൾ പറയുന്നത്. വിജയ് നായർ,അഭിഷേക് ബോയിൻപള്ളി,അരുൺ ആർ.പിള്ള,മൂത്ത ഗൗതം,സമീർ മഹേന്ദ്രു,കുൽദീപ് സിംഗ്,നരേന്ദർ സിംഗ് എന്നിവരാണ് പേര് ചേർക്കപ്പെട്ടവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |