കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരണ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിലെ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏകീകൃത കുർബാന നടത്താനെത്തിയപ്പോഴാണ് വിമത പക്ഷം തടഞ്ഞത്. പള്ളിയങ്കണത്തിൽ വിമതപക്ഷം നിലയുറപ്പിച്ചതോടെ ബിഷപ്പ് തിരിച്ചു പോയി.
എറണാകുളം ബിഷപ്പ് ഹൗസിൽ അൽമായ മുന്നേറ്റം രാപ്പകൽ നീതിയജ്ഞം തുടരുന്നതിനാൽ തന്നെ ഇന്ന് സംഘർഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേതുടർന്ന് വൻ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് രാവിലെ 4.30 ഓടെയാണ് ഔദ്യോഗിക- വിമതപക്ഷം പള്ളിക്ക് മുൻപിൽ തടിച്ച് കൂടിയത്.
ദിവസങ്ങളായി അൽമായ മുന്നേറ്റവും അൽമായ സംരക്ഷണ സമിതിയും ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യവുമായി ബിഷപ്പ് ഹൗസിൽ രാപ്പകൽ സമരം നടത്തി വരികയാണ്. ഏകീകൃത കുർബാന ആരംഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ കത്തുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധക്കാർ റാലി നടത്തിയിരുന്നു. പരിഷ്‌കരിച്ച കുർബാന നടന്നാൽ തടയാനുള്ള നീക്കവുമായി രാത്രി കൂടുതൽ വിശ്വാസികൾ ബിഷപ്പ് ഹൗസിൽ തങ്ങി. ഇവർ പ്രതീക്ഷിച്ച നീക്കങ്ങളാണ് ഔദ്യോഗിക പക്ഷം ഇന്ന് പുലർച്ചെ നടത്തിയത്. മാർപ്പാപ്പയുടെ അനുമതിയോടെയുള്ള ഏകീകൃത കുർബാന അർപ്പിക്കാൻ ബിഷപ്പിനെ അനുവദിക്കണമെന്നാണ് ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്നത്.
എന്നാൽ പ്രതിഷേധക്കാരെ മറികടന്ന് പള്ളിയിൽ പ്രവേശിക്കേണ്ട എന്ന നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. അതേസമയം ബിഷപ്പ് വീണ്ടും എത്തും എന്ന കണക്ക് കൂട്ടലിൽ പള്ളിയിൽ തുടരാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. സംഘർഷമുണ്ടായാൽ മാത്രം ഇടപെട്ടാൽ മതിയെന്ന തീരുമാനത്തിലാണ് പൊലീസും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |