കൊച്ചി: യുഎപിഎ കേസിൽ അലൻ ഷുഹൈബിന് അനുവദിച്ച് നൽകിയ ജാമ്യം പിൻവലിക്കണമെന്ന ആവശ്യവുമായി എൻഐഎ. ജാമ്യം റദ്ദാക്കാനായി എൻഐഎയും കൊച്ചിയിലെ എൻഐഎ കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥ അലൻ ലംഘിച്ചു എന്ന പേരിൽ സംസ്ഥാന പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് എൻഐഎ നീക്കം.
2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യക്കാലയളവിൽ മറ്റു കേസുകളിൽ ഉൾപ്പെടരുതെന്ന കർശന നിർദേശം അലന് ജാമ്യം അനുവദിക്കവേ കോടതി നൽകിയിരുന്നു. എന്നാൽ ഈ മാസം പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിൽ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ് എഫ് ഐ പ്രവർത്തകനായ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥി അദിൻ സുബിനെ മർദിച്ചെന്നാണ് അലനെതിരെയുള്ള പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പന്നിയങ്കര പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ, കോടതിയിൽ ജാമ്യം റദ്ദ് ചെയ്യാനായി അപേക്ഷ സമർപ്പിച്ചത്.
അതേ സമയം പരാതി വ്യാജമാണെന്നായിരുന്നു അലന്റെ പ്രതികരണം. കഴിഞ്ഞ വർഷം എസ് എഫ് ഐക്കാർ റാഗ് ചെയ്‌തെന്നും ഇതിനെതിരെ പ്രതികരിച്ചതിന് പകരം വീട്ടുകയാണ്. തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |