തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കണമെന്ന തീരുമാനം നടപ്പിലാക്കരുതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കും.
കേന്ദ്ര നിർദ്ദേശം നിയമമായാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും. 15 വർഷം കഴിഞ്ഞ ട്രാൻസ്പോർട്ട് ബസുകൾ ആക്രിവിലയ്ക്ക് വിൽക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയ്തിരുന്നത്. എന്നാൽ ബസുകളുടെ അപര്യാപ്തത കാരണം കഴിഞ്ഞ മാസം സൂപ്പർ ക്ലാസ് ഉൾപ്പെടെയുള്ള ബസുകളുടെ പെർമിറ്റ് കാലാവധി ഏഴു വർഷമായിരുന്നത് സംസ്ഥാനം 9 വർഷമാക്കിയിരുന്നു. ഓർഡിനറി ബസുകളുടെ കാലാവധി 15 ൽ നിന്ന് 17 വർഷമാക്കുകയും ചെയ്തു.
കേന്ദ്ര നിർദ്ദേശം നടപ്പിലാക്കിയാൽ അടുത്ത വർഷം 15 വർഷം ആയുസ് പൂർത്തിയാക്കുന്ന 331 ബസുകൾ പൊളിക്കേണ്ടി വരും. ഇപ്പോൾ തന്നെ നാലായിരത്തിനു താഴെ ബസുകളാണ് സർവീസിനയയ്ക്കുന്നത്. അതിൽ 331എണ്ണം കുറയുന്നത് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ബാക്കിയുള്ള ബസുകളിൽ 671 എണ്ണം 13–14 വർഷമായവയാണ്. 12–13 വർഷമായ 586 ബസുകളുമുണ്ട്.
പുതിയ ചട്ടം നടപ്പായാൽ 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കില്ല. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തുന്നത്. കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, സംസ്ഥാന ഗതാഗത വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പുതിയ ചട്ടം ബാധകമാകും.
സർക്കാരിന്റെ പക്കലുള്ള 15 വർഷം പൂർത്തിയാക്കിയ എല്ലാ വാഹനങ്ങളും പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നയരേഖ സംസ്ഥാനങ്ങൾക്കും അയച്ചു. കരടുവിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |