ചേർപ്പ് : കാർ വഴിയിൽ നിറുത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസിയായ ഗുണ്ട കുത്തിയ അച്ഛനും മകനും മരിച്ചു. പല്ലിശേരി ക്ഷേത്രത്തിന് സമീപം പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62), മകൻ ജിതിൻ (32) എന്നിവരാണ് മരിച്ചത്. പ്രതി പല്ലിശേരി കിഴക്കൂടൻ വേലപ്പനെ (59) അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി അടിപിടി കേസുകളിലും കളവ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കുറുപ്പം റോഡിൽ വാഹനങ്ങളിൽ ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്ന കടയിലെ ജോലിക്കാരനായ ജിതിൻ രാത്രി, വീട്ടിലേക്ക് വരുന്ന റോഡിൽ കാർ നിറുത്തിയിട്ട് സ്പീക്കർ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വേലപ്പൻ, റോഡിൽ കാർ നിറുത്തിയിട്ടതിനെ എതിർത്തു. ജിതിനുമായും അച്ഛൻ ചന്ദ്രനുമായും ഇയാൾ വാക്കേറ്റമായി. തുടർന്ന് വീട്ടിൽ പോയി കത്തിയെടുത്ത് വന്ന് വേലപ്പൻ ഇരുവരെയും കുത്തുകയായിരുന്നു. ചന്ദ്രന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ജിതിന്റെ കഴുത്തിലും ആഴത്തിൽ മുറിവേറ്റു.
സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സഹോദരൻ ഗോകുലാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ ഇരുവരെയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചന്ദ്രൻ കൂലിപ്പണിക്കാരനാണ്. ഭാര്യ: രാധ. ജിതിന്റെ ഭാര്യ: നീതു. മക്കൾ: സായന്ത് (6) സംസ്‌കൃത (3).
റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്ര, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു തോമസ്, ചേർപ്പ് സി.ഐ ടി.വി ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വേലപ്പനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.
പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ രാത്രി പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |