ന്യൂഡൽഹി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സെർവറുകൾ ഹാക്ക് ചെയ്തത് ചൈനീസ്, ഉത്തര കൊറിയ ഹാക്കർമാരാണെന്ന് സൂചന. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷണം തുടങ്ങി. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്നലെ എയിംസിലെത്തി വിവരങ്ങൾ ശേഖരിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിവരങ്ങൾ ചോർന്നോയെന്നാണ് ദി ഇന്ത്യ കമ്പ്യൂട്ടർ ഏമർജൻസി റസ്പോൺസ് ടീമും ഡൽഹി പൊലീസും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സർക്കാർ ഏജൻസികളായ ഡൽഹി പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയവരും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്‌പെൻഡ് ചെയ്തു.
ഹാക്കിംഗ് നടന്ന് ഏഴ് ദിവസം പിന്നിടുമ്പോൾ ആശുപത്രിയിലെ അഡ്മിഷൻ, പരിശോധന റിപ്പോർട്ട്, ആശുപത്രി ബില്ലിംഗ് തുടങ്ങി ദൈനംദിന നടപടികളെല്ലാം താളം തെറ്റിയിരിക്കുകയാണ്. മാന്വൽ രീതിയിൽ ഇവയൊക്കെ തയ്യാറാക്കുന്നത് പ്രായോഗികമാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വി.വി.ഐ.പികളുൾപ്പെടെ നാല് കോടി വരുന്ന രോഗികളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന ഭീതിയുമുണ്ട്.
കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ നിർണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതേസമയം സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു.
നടന്നത് സൈബർ തീവ്രവാദം
നവംബർ 23ന് പ്രശ്നം കണ്ടെത്തിയപ്പോൾ സെർവർ തകരാറാണെന്നാണ് ആദ്യം എയിംസ് അധികൃതൽ കരുതിയത്. നടന്നത് സൈബർ തീവ്രവാദമാണെന്ന് മനസിലാക്കിയ ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് നവംബർ 25ന് സൈബർ തീവ്രവാദം ചുമത്തി എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു. നടന്നത് റാൻസം വെയർ ആക്രമണമായതിനാൽ ഡാറ്റ തിരിച്ചെടുത്താലും പകുതിയിലധികവും നഷ്ടമാകുമെന്ന് വിദദ്ധർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ ഒട്ട് പേഷ്യന്റ്, ഇൻപേഷ്യന്റ്, ലാബോറട്ടറികൾ തുടങ്ങി എല്ലാ സേവനങ്ങളും മാന്വൽ മോഡിൽ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 12,000 ത്തിലേറെ രോഗികളെയാണ് പരിചരിച്ചത്. പ്രതിവർഷം 38 ലക്ഷം രോഗികളാണ് എയിംസിൽ ചികിത്സ തേടുന്നത്. എയിംസിലെ 5,000 ലേറെ കമ്പ്യൂട്ടറുകളിൽ എയിംസ് നെറ്റ്‌വർക്ക് സാനിറ്റൈസേഷൻ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |