ദോഹ : ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനെ അട്ടിമറിച്ചിട്ടും പ്രീക്വാർട്ടറിൽ കടക്കാനാവാതെ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തായി. ഡെന്മാർക്കിനെതിരെ 60ാം മിനിട്ടിൽ മാത്യു ലെക്കീ നേടിയ ഗോളിന് വിജയം കണ്ട ഓസ്‌ട്രേലിയ പ്രീ ക്വാർട്ടറിലെത്തി.
ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങളോടെ ആദ്യം പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് മുൻനിര താരങ്ങളായ കിലിയൻ എംബാപ്പെയെയും ഒളിവർ ജിറൂദിനെയും അന്റോയ്ൻ ഗ്രീസ്മാനെയും നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസിനെയും ഒഴിവാക്കിയാണ് ഫസ്റ്റ് ഇലവനെ ഇറക്കിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് ടീമിനെ നയിച്ചത്.ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു ഫ്രാൻസ് ടുണീഷ്യ മത്സരം. . എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ടുണീഷ്യ ഗോൾ നേടി ഫ്രാൻസിനെ ഞെട്ടിച്ചു. 58ാം മിനിട്ടിൽ വഹാബി ഖസ്രിയാണ് ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് ഗോൾ നേടിയത്. ആദ്യ പകുതിയിലെ മുന്നേറ്റങ്ങളുടെ തുടർച്ചയെന്നോണം കളിച്ച ഖസ്രി മദ്ധ്യനിരയിൽ നിന്നുകിട്ടിയ പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറി മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെയാണ് ഗോൾ നേടിയത്.
ഒന്നും നഷ്ടപ്പെടാനില്ലാതിരുന്ന ടുണീഷ്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. കോർണറുകളും ഫ്രീകിക്കുകളും നേടിയെടുക്കുന്നതിൽമുന്നിട്ടുനിന്ന ടുണീഷ്യക്കാർക്ക് അത് ഫിനിഷിംഗിലെത്തിക്കുന്നതിൽ വിജയിക്കാനായില്ലെന്നുമാത്രം. 35മിനിട്ടിനുള്ളിൽ ആറ് കോർണറുകളാണ് ടുണീഷ്യ നേടിയെടുത്തത്. ഇ ഫ്രഞ്ച് വല കാക്കാനെത്തിയ വെറ്ററൻ താരം സ്റ്റീവ് മന്ദാന്ദയുടെ മികച്ച സേവുകളും ഡിഫൻസിലെ കാമാവിംഗയുടെ മനസാന്നിദ്ധ്യവും ഫ്രാൻസിന് സഹായമായി.ആദ്യ പകുതിയിൽ ടുണീഷ്യ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകൾ ഉതിർപ്പോൾ ഫ്രാൻസിന് ഒരു ഷോട്ടേ തൊടുക്കാനായുള്ളൂ.ആദ്യപകുതിയുടെ അവസാന സമയത്ത് ഗോളി മാത്രം മുന്നിൽ നിൽക്കേ ടുണീഷ്യയ്ക്ക് നല്ലൊരവസരം ലഭിച്ചെങ്കിലും ഖസ്രിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.
തോറ്റെങ്കിലും ആദ്യ രണ്ടു കളികളിൽ നേടിയ മികച്ച വിജയങ്ങളുടെ പിൻബലത്തിൽ ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യൻമാരായി. ഡെൻമാർക്കിനെ വീഴ്ത്തിയ ഓസ്‌ട്രേലിയയ്ക്കും ആറു പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനക്കാരായി അവരും പ്രീക്വാർട്ടറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |