തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്,പുതുവത്സരാഘോഷങ്ങൾക്ക് പകിട്ടേകാൻ വീഥികളിലെല്ലാം വസന്തം വിടരും. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് പുഷ്പ വസന്തമൊരുക്കുന്നത്. നഗര വസന്തം എന്ന് പേരിട്ടിട്ടുള്ള പുഷ്‌പോത്സവം 21ന് ആരംഭിക്കും.
പുഷ്പോത്സവത്തിന് സാധാരണ വേദിയാകുന്ന കനകക്കുന്ന് പരിസരത്തു മാത്രമായി ഇത്തവണ വേദി ഒതുങ്ങില്ല. വെള്ളയമ്പലം,കവടിയാർ,ശാസ്തമംഗലം,വഴുതക്കാട്,സ്‌പെൻസർ ജംഗ്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും കൊണ്ട് നിറയും.കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പി.എം.ജി വരെയുമുള്ള പാതയോരത്തും വസന്തം വിരിയും. വർണശബളമായ,സുഗന്ധം നിറയുന്ന ചെടികൾക്ക് പുറമെ അലങ്കാര ദീപങ്ങളും ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും മാറ്റുകൂട്ടും.
രാത്രി ഒരുമണിവരെ പുഷ്‌പ്പോത്സവം ആസ്വദിക്കാം.
കനകക്കുന്നിലും സൂര്യകാന്തിയിലും നിശാഗന്ധിയിലും പുഷ്പാലംകൃതമായ ഇൻസ്റ്റലേഷനുകൾ വസന്തം കാണാനെത്തുന്നവരെ വരവേൽക്കും.കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുകളും സാഹസിക വിനോദങ്ങളും വസന്തത്തിനൊപ്പം ഒരുക്കുന്നുണ്ട്.വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വൈവിദ്ധ്യങ്ങൾ അണിനിരക്കുന്ന ഫുഡ് കോർട്ട് രുചിയുടെ വസന്തമൊരുക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ,അലങ്കാര മത്സ്യ പ്രദർശനം എന്നിങ്ങനെ വൈവിദ്ധ്യങ്ങളുടെ വിരുന്നായി പുഷ്‌പോത്സവം മാറും.വിവിധ വകുപ്പുകളുടെയും നഗരവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം ജനുവരി 2ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |