തിരുവനന്തപുരം: ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് സമയമില്ലെന്നും ശ്രദ്ധ മുഴുവൻ സർവകലാശാലാ വിഷയങ്ങളിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഭവങ്ങളെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് സർവകലാശാലാ നിയമനത്തിനുള്ള നിർദ്ദേശങ്ങൾ പോകുന്നത്. സർവകലാശാലാ വിഷയത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾ അവിടെ നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും നിയമിക്കാനാകും. ചാൻസലറെ അറിയിക്കാതെയാണ് നിയമനങ്ങൾ.
കടബാദ്ധ്യതയിലുള്ള കേരളത്തിലാണ് ഗവർണർക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നത്. സർക്കാർ ആ നിയമോപദേശം ഉപയോഗിച്ചോ എന്നുപോലും അറിയില്ല. ഇത്രയധികം തുക നിയമോപദേശത്തിനായി ചെലവാക്കിയാൽ സർക്കാരാണ് കോടതിയിൽ പോകേണ്ടത്. എന്നാൽ അത് ചെയ്യാതെ സാധാരണക്കാരെ കൊണ്ട് പൊതുതാത്പര്യ ഹർജി കൊടുക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല പ്രശ്‌നം. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഏഴു പേരാണ് എന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇവിടെ മന്ത്രിമാർക്ക് 25 പേഴ്‌സണൽ സ്റ്റാഫുകളുണ്ട്.
വി.സിമാരുടെ
നിയമന നടപടി ഉടൻ
വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോടതിയുടെ നിർദ്ദേശപ്രകാരം ഉടൻ ആരംഭിക്കും. അക്കാഡമിക് മികവ് നിലനിറുത്താൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നവരായിരിക്കണം വൈസ് ചാൻസലർമാർ. അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടൽ ഉണ്ടാകരുത്. ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ പുറത്തേയ്‌ക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്റെ അക്കാഡമിക് പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടും.യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായി സർക്കാരിന് പ്രവർത്തിക്കാനാകില്ല. അതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |