ദോഹ: ഗ്രൂപ്പ് എച്ചിലെ മറ്റൊരു നിർണായക മത്സരത്തിൽ ഘാനയ്ക്കെതിരെ ജയം നേടിയെങ്കിലും ഗോൾ ശരാശരിയിൽ ദക്ഷിണ കൊറിയയ്ക്ക് പിന്നിലായിപ്പോയ ഉറുഗ്വേ പ്രീക്വാർട്ടറിൽ എത്താതെ കണ്ണീരോടെ മടങ്ങി.
ചരിത്രത്തിന്റെ ആവർത്തനം പോലെ ഘാന പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ ഉറുഗ്വേ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ജയിച്ചത്. ജോർജിയൻ ഡി അരസ്കെയ്റ്റയാണ് ഉറുഗ്വെയുടെ രണ്ട് ഗോളുകളും നേടിയത്. രണ്ട് ഗോളിന് പിന്നിലും സൂപ്പർ താരം ലൂയിസ് സുവാരസിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. 21ാ-ം മിനിട്ടിലാണ് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. എന്നാൽ കിക്കെടുത്ത ഘാനാ നായകൻ ആന്ദ്രേ അയുവിന്റെ ഷോട്ട് ഉറുഗ്വേ ഗോളി റോഷറ്റ് സേവ് ചെയ്തു. പതിനാറാം മിനിട്ടിൽ അയൂവിന്റെ ഷോട്ട് ഉറുഗ്വേ ഗോളി റോഷറ്റ് തട്ടിമാറ്റി. ഇതിനുപിന്നാലെയുള്ള മുന്നേറ്റം തടയുന്നതിനിടെ ഘാനയുടെ കുഡുസിനെ റോഷെറ്റ് ഫൗൾ ചെയ്തതിനാണ് വാർ പെനാൽറ്റി അനുവദിച്ചത്.
26ാം മിനിട്ടിൽ അരസ്കെയ്റ്റയിലൂടെ ഉറുഗ്വേ ലീഡെടുത്തു.സുവാരസിന്റെ തകർപ്പൻ ഷോട്ട് ഘാനാ ഗോളി അതി സ്വിഗി തട്ടിക്കളഞ്ഞെങ്കിലും ബൗൺസ് ചെയ്ത പന്ത് ഹെഡ്ഡ് ചെയ്ത് അരസ്കെയ്റ്റ വലയുടെ അകത്താക്കുകയായിരുന്നു. 32-ാംമിനിട്ടിൽ സുവാരസ് നൽകിയ ഗംഭീരപാസ് നിലം തൊടുംമുമ്പ് കനത്ത ഷോട്ടിലൂടെ വലയ്ക്കകത്താക്കി അരസ്കെയ്റ്റ ഉറുഗ്വേയുടെ ലീഡുയർത്തി. രണ്ടാം പകുതി അവസാനിക്കുമ്പോൾ ഉറുഗ്വേയായിരുന്നു ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. പോർച്ചുഗലിനെതിരെ അവസാന നിമിഷം കൊറിയ വിജയം നേടിയതോടെ അപകടം മണുത്ത ഉറുഗ്വെ അവസാന നിമിഷം ഘാനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും വലകുലുക്കാനാകാതെ പോവുകയായിരുന്നു. മറുവശത്ത് മത്സരം തുടങ്ങുമ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ഘാന ലോകകപ്പിലെ നിർണായക കളിയിൽ ഒരിക്കൽക്കൂടി ഉറുഗ്വേയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
2010ലെ ലോകകപ്പ് ക്വാർട്ടറിൽ ഉറുഗ്വേയ്ക്കെതിരെ അസമാവോ ഗ്യാൻ നഷ്ടമാക്കിയ പെനാൽറ്റിയാണ് അന്ന് ഘാനയുടെ പുറത്താകലിൽ നിർണായകമായത്. ഗോളിലേക്ക് പോയ സ്റ്റീഫൻ ആപ്പിയയുടെ ഷോട്ട് സുവാരസ് കൈകൊട്ട് തട്ടിക്കളഞ്ഞതിനാണ് അന്ന് ഘാനയ്ക്ക് പെനാൽറ്റി കിട്ടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |