ദോഹ : ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അമേരിക്കയെ മറികടന്ന് ഹോളണ്ട് ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു.10-ാം മിനിട്ടിൽ മെംഫിസ് ഡെപ്പേയും 45-ാം മിനിട്ടിൽ ഡേലി ബ്ളെൻഡും 81-ാം മിനിട്ടിൽ ഡെൻസൽ ഡുംഫ്രീസുമാണ് ഹോളണ്ടിനായി സ്കോർ ചെയ്തത്. 76-ാം മിനിട്ടിൽ ഹജി റൈറ്റാണ് അമേരിക്കയ്ക്കായി സ്കോർ ചെയ്തത്.
ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകൾ നേടി ഹോളണ്ട് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. വിംഗർ ഡുംഫ്രീസിന്റെ ആസൂത്രണ പാടവമാണ് രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. അധികം ആക്രമണങ്ങൾക്ക് മുതിരാതെ കിട്ടിയ ചാൻസിൽ സ്കോർ ചെയ്യുകയായിരുന്നു ഡച്ചുകാർ. പത്താം മിനിട്ടിൽ മികച്ച പാസിംഗ് ഗെയിം കളിച്ചാണ് ഡുംഫ്രീസ് ഡെപ്പേയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്കോർ ബോർഡ് ഉയർത്താനുള്ള അവസരം ഡുംഫ്രീസ് ഒരുക്കിനൽകിയത് ബ്ളെൻഡിനാണ്.
രണ്ടാം പകുതിയിൽ ലീഡുയർത്താൻ ഹോളണ്ടിനും തിരിച്ചടിക്കാൻ അമേരിക്കയ്ക്കും ചാൻസുകളുണ്ടായിരുന്നു. 76-ാം മിനിട്ടിൽ ഹജി റൈറ്റിലൂടെ അവർ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ മൂന്നാം ഗോൾ സ്വന്തമായി നേടി ഡുംഫ്രീസ് കളി ഡച്ച് വരുതിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |