ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ 12 ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ രാജസ്ഥാനിൽ പ്രവേശിച്ചു. ഝലവാറിൽ പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് നൽകിയത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥടക്കമുള്ള നേതാക്കൾ യാത്രയെ അനുഗമിക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സർച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അയഞ്ഞ സാഹചര്യത്തിലാണ് യാത്ര രാജസ്ഥാനിൽ പ്രവേശിച്ചത്.
തനിക്ക് ബി.ജെ.പിയോടും ആർ.എസ്.എസിനോടും വിദ്വേഷമില്ലെന്നും എന്നാൽ അവരെ രാജ്യത്ത് വിദ്വേഷം പരത്താൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഝലവാറിലെ ചാൻലി ചൗരയിൽ രാഹുൽ നാടോടി കലാകരന്മാർക്കൊപ്പം വേദിയിൽ നൃത്തം ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര എന്നിവരും വേദിയിലുണ്ടായിരുന്നു. മദ്ധ്യപ്രദേശിലെ അവസാന പൊതുസമ്മേളനം അഗർ മാൽവ ജില്ലയിലെ സോംഗർഗാവിൽ നടന്നു. കർഷകരുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് കാൽനടയാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ് താൻ രാജ്യവ്യാപകമായ യാത്ര ആരംഭിച്ചത്. യാത്രയിൽ ഒരിക്കലും എനിക്ക് ക്ഷീണമൊന്നും അനുഭവപ്പെട്ടില്ല. ബി.ജെ.പി വിദ്വേഷവും നുണകളും പ്രചരിപ്പിക്കുകയാണ്. സർക്കാർ തങ്ങളെ ശബ്ദിക്കാൻ അനുവദിക്കാത്തത് മൂലമാണ് റോഡിലിറങ്ങാൻ തീരുമാനിച്ചത്.
ശീതകാല സമ്മേളനം ഒഴിവാക്കി രാഹുൽ
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതിനെ തുടർന്ന് ഡിസംബർ 7 മുതൽ ആരംഭിക്കുന്ന പാർലമെന്റ് ശീത കാല സമ്മേളനത്തിൽ നിന്ന് രാഹുൽ ഗാന്ധി വിട്ട് നിൽക്കാൻ സാദ്ധ്യതയുണ്ടെന്ന് കെ.സി വേണുഗോപാൽ എം.പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചൈനയുമായുള്ള അതിർത്തി പ്രശ്നം, സാമ്പത്തിക സ്ഥിതി, സാമ്പത്തിക സംവരണം, ഭരണഘടന സ്ഥാപനങ്ങളെ ദുർബ്ബലപ്പെടുത്തൽ എന്നീ വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസ് ഉന്നയിക്കാനും കോൺഗ്രസ് തീരുമാനിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |