ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3-1ന് തോൽപ്പിച്ച് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽകടന്നു, മൂന്ന് പെനാൽറ്റികൾ സേവ് ചെയ്ത് ഹീറോയായി ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 43-ാം മിനിട്ടിൽ മയീദയുടെ ഗോളിലൂടെ ജപ്പാൻ മുന്നിലെത്തിയപ്പോൾ 55-ാം മിനിട്ടിൽ ഇവാൻ പെരിസിച്ചാണ് കളി സമനിലയിലാക്കിയത്. ജപ്പാന്റെ മൂന്ന് കിക്കുകൾ സുന്ദരമായി തട്ടിക്കളഞ്ഞ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചാണ് മത്സരത്തിലെ സൂപ്പർ ഹീറോയായത്.
അതിരുവിട്ട ആക്രമണങ്ങൾക്ക് മുതിരാത്ത ശൈലിയുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. സുന്ദരമായ അവസരങ്ങൾ ഇരുടീമുകളും ഒരുക്കിയെടുത്തിരുന്നു. ക്രൊയേഷ്യ പന്തിന്റെ നിയന്ത്രണം നിലനിറുത്തി അവസരങ്ങൾ തുന്നിയെടുക്കാൻ നോക്കിയപ്പോൾ ജപ്പാൻ പന്തുകാലിൽ കിട്ടുമ്പോഴൊക്കെ ഇരച്ചുകയറുവാൻ ശ്രമിച്ചു.
നായകൻ ലൂക്കാ മൊഡ്രിച്ചാണ് കൊയേഷ്യൻ മുന്നേറ്റങ്ങൾ മെനഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജപ്പാന്റെ ബോക്സിനുള്ളിൽ പന്തെത്തിക്കാനും സ്കോർ ചെയ്യാനുമുള്ള ലൂക്കയുടെയും കൂട്ടരുടെയും ശ്രമങ്ങളൊക്കെയും പ്രതിരോധം വിഫലമാക്കിക്കൊണ്ടിരുന്നു. ഹൈബാളുകൾ കളിക്കാനുള്ള ക്രൊയേഷ്യയുടെ തന്ത്രവും ജപ്പാന്റെ പ്രതിരോധം നിർവീര്യമാക്കി.
ഇതിനിടയിലാണ് 43-ാം മിനിട്ടിലെ ജപ്പാന്റെ ആദ്യ ഗോൾ പിറന്നത്. ഡൊവാൻ ഷോർട്ടായി എടുത്ത ഒരു കോർണറിൽ നിന്നുള്ള ഹൈക്രോസ് ആദ്യം ഹെഡ് ചെയ്തത് യോഷിദയാണ്.അടുത്തഷോട്ടിൽ മയീദ പന്ത് വലയിലേക്ക് തട്ടിയിട്ടപ്പോൾ റഷ്യൻ ലോകകപ്പിലെ റണ്ണർ അപ്പുകൾ അസ്ത്രപ്രജ്ഞരായിപ്പോയി. ഒരു ഗോളിന്റെ ലീഡ് നൽകിയ ആത്മവിശ്വാസവുമായാണ് ജപ്പാൻ ഇടവേളയ്ക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ലീഡുയർത്താനാണ് ജപ്പാൻ ശ്രമിച്ചത്. എന്നാൽ ക്രൊയേഷ്യൻ ടീം തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതോടെ കളി ആവേശകരമായി.55-ാം മിനിട്ടിൽത്തന്നെ ക്രൊയേഷ്യയുടെ പരിശ്രമങ്ങൾ ഫലം കണ്ടു. ഇവാൻ പെരിസിച്ചിന്റെ തകർപ്പൻ ഒരു ഹെഡറാണ് ഗോളിൽ കലാശിച്ചത്. ലോവെറിന്റെ ഒരു ക്രോസ് പുറത്തേക്കുപോകുമെന്ന് തോന്നിപ്പിച്ചെങ്കിലും പെരിസിച്ചിന്റെ തലയ്ക്ക് പാകത്തിലായിരുന്നു. ശക്തമായ ഒരു ഹെഡറിലൂടെയാണ് പെരിസിച്ച് അത് വലയിലേക്ക് കയറ്റിവിട്ടത്. ഇതോടെ കളി തുല്യതയിലായി.തുടർന്ന് ലീഡു നേടാൻ ഇരുടീമുകളും നോക്കി. 66-ാം മിനിട്ടിൽ ബുദിമിറിന്റെ ഒരു ഹെഡർ പുറത്തേക്കുപോയത് ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് പകരക്കാരെയിറക്കി കളി പിടിക്കാനുള്ള ജപ്പാന്റെ പതിവ് തന്ത്രം കണ്ടു. 79-ാംമിനിട്ടിൽ ഫ്രീകിക്കിൽ നിന്നുള്ള അവസരം ബോക്സിനുള്ളിൽ ഷൂട്ട് ചെയ്യുന്നതിന് പകരം പാസുചെയ്യാൻ ശ്രമിച്ചത് ജപ്പാന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |