ന്യൂഡൽഹി: തുടർച്ചയായ നാലാം തവണയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) തെരഞ്ഞെടുപ്പിൽ വിജയം ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് നിരാശയേകി സംസ്ഥാനം ഭരിക്കുന്ന ആംആദ്‌മി പാർട്ടി(എ.എ.പി) ഭരണം പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ഡൽഹിയിൽ തിരിച്ചുവരവ് ആഗ്രഹിക്കുന്ന കോൺഗ്രസിന് തിരിച്ചടിയും പ്രവചിക്കുന്നു.
250 വാർഡുകളിൽ 155ലും എ.എ.പി) വിജയിക്കുമെന്ന് എൻ.ഡി.ടിവിയുടെ എക്‌സിറ്റ് പോൾ സർവേ. ആജ് തക്-ആക്‌സിസ് മൈ ഇന്ത്യ സർവെ എ.എ.പിക്ക് 149-171 വാർഡുകൾ പ്രവചിക്കുന്നു. മറ്റ് പ്രവചനങ്ങൾ: ടൈംസ് നൗ-ഇടിജി-146-156, ന്യൂസ് എക്‌സ്-ജൻ കി ബാത് 159-175, സീ ന്യൂസ് 134-146.
ആജ് തക് ബിജെപിക്ക് 69-91 വാർഡുകൾ പ്രവചിക്കുന്നു. ടൈംസ് നൗ 84-94, ന്യൂസ് എക്‌സ്-ജൻ കി ബാത് 70-92, ടൈംസ് നൗ 84-94, സീ ന്യൂസ് 82-94
സീ ഒഴികെയുള്ള ഒരു എക്‌സിറ്റ് പോളും കോൺഗ്രസിന് പത്തിൽ കൂടുതൽ വാർഡുകൾ പ്രവചിക്കുന്നില്ല.
ഡൽഹി ആംആദ്‌മി പാർട്ടി സർക്കാരിനെതിരെ മദ്യനയമുൾപ്പെടെ അഴിമതി ആരോപണങ്ങൾ നിരത്തിയാണ് 15 വർഷം കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പിനിറങ്ങിയത്. പണം വാങ്ങി സീറ്റ് വിൽപന നടത്തിയെന്ന ആരോപണവും എ.എ.പി നേരിട്ടു. പകരം മാലിന്യനിക്ഷേപം, മുനിസിപ്പൽ കോർപ്പറേഷനുകളിലെ അഴിമതി വിഷയങ്ങൾ അവരും ബി.ജെ.പിക്കെതിരെ ഉയർത്തി. 1,349 സ്ഥാനാർത്ഥികൾ മത്സരിച്ച ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ 50ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
നാളെ വോട്ടെണ്ണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |