തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ജമ്പിംഗ് പിറ്റിൽ മണൽത്തരികൾ തെറിപ്പിച്ചുകൊണ്ട് പറന്നിറങ്ങിയ ആൽബിൻ ആന്റണി ദേവസ്യ ആദ്യം ചെയ്തത് തന്റെ സ്വർണനേട്ടത്തെക്കുറിച്ച് ആശുപത്രിക്കിടക്കയിലുള്ള അച‌്ഛനെ വിളിച്ചുപറയുകയായിരുന്നു. കാസർകോട് പാലാവയൽ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ആൽബിൻ ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ 6.78 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. കൂലിപ്പണിക്കാരനായ ആൽബിന്റെ അച്ഛൻ ആന്റണി ദേവസ്യ ആറുമാസം മുമ്പാണ് സ്ട്രോക്ക് വന്ന് വീണുപോയത്. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതോടെ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ തളർന്നുപോയ ശരീരത്തിന്റെ ഒരു വശം ശരിയായി വരാൻ ഏറെനാൾ ഫിസിയോ തെറാപ്പി ചെയ്യണം.ദിവസേന വീട്ടിൽ നിന്ന് പോയിവരാൻ ബുദ്ധിമുട്ടായതിനാൽ ചീമേനിയിലെ തെറാപ്പി സെന്ററിൽ കിടത്തി ചികിത്സ നടത്തുകയാണ്. ചികിത്സയും മറ്റു ചെലവുകളും ഒക്കെക്കൂടി തകർത്തുകളഞ്ഞ ആന്റണിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പരത്തുകയാണ് മകന്റെ സ്വർണ നേട്ടം. ആൽബിൻ ഈ നേട്ടത്തിൽ നന്ദി പറയുന്നത് പരിശീലകനായ കെ.എസ് മാത്യുവിനാണ്. പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചീഫ് അത്‌ലറ്റിക്സ് കോച്ചായിരുന്ന മാത്യു 2014ൽ വിരമിച്ച് നാട്ടിൽ എത്തിയശേഷം തുടങ്ങിയ പരിശീലനക്കളരിയിൽ നിന്നാണ് ആൽബിന്റെ വരവ്. 2012 ലണ്ടൻ ഒളിമ്പിക്സ് പരിശീലകസംഘത്തിൽ അംഗമായിരുന്ന മാത്യു റിട്ടയർമെന്റ് സമ്പാദ്യം കൊണ്ട് വീട്ടുവളപ്പിൽ ട്രാക്കും ജമ്പിംഗ് പിറ്റും പണിഞ്ഞാണ് കുട്ടികൾക്ക് പരിശീലനം നൽകാനിറങ്ങിയത്.പേരും പെരുമയുമുള്ള താരങ്ങളെത്തേടിയല്ല മാത്യു പോയതും. 2014 ൽ ആൽബിനെ കണ്ടെത്തുമ്പോൾ നാലാം ക്ളാസിൽ പഠിക്കുകയായിരുന്നു.അന്നേ അവന്റെ മികവ് കണ്ടറിഞ്ഞെങ്കിലും ശാസ്ത്രീയമായി പരിശീലനം നൽകി ഇപ്പോഴാണ് മീറ്റുകളിൽ മത്സരിക്കാനിറക്കിയത്. ഈ പ്രായത്തിൽ 6.78 മീറ്റർ ചാടിയ ആൽബിൻ രണ്ടുവർഷത്തിനുള്ളിൽ ഏഴര മീറ്റർ മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് പറയുന്നു. അച‌്ഛനും അമ്മയും ആശുപത്രിയിലായതിനാൽ മാത്യുവിന്റെ വീട്ടിലായിരുന്നു ആൽബിന്റെ താമസം. തന്റെ മെഡൽ അച‌്ഛനെക്കാണിക്കാനുള്ള ധൃതിയിലാണ് ഏകമകനായ ആൽബിൻ.
Image Filename Caption
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |