ജക്കാർത്ത: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കിയുള്ള ക്രിമിനൽ നിയമം നടപ്പാക്കി ഇൻഡോനേഷ്യ. ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായുള്ള ലൈംഗിക ബന്ധം ഇതോടെ ക്രിമിനൽ കുറ്റമാകും. നിയമം ലംഘിച്ചാൽ ഒരു വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ചു. രാജ്യത്തെത്തുന്ന വിദേശീയർക്കും നിയമം ബാധകമാണ്. ഇന്തോനേഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് നിയമം പാസാക്കിയതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമപ്രകാരം ഭർത്താവോ ഭാര്യയോ മാതാപിതാക്കളോ പരാതി നല്കിയാലാണ് കേസ് രജിസ്റ്റർ ചെയ്യുക.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാൻ സമയമായെന്നും നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു. നിയമത്തിന് എല്ലാവരും അംഗീകാരം നല്കിയതായി പാർലമെന്ററി കമ്മിഷനെ നയിച്ച നിയമനിർമ്മാതാവ് ബംബാംഗ് വുര്യാന്റോയെ പറഞ്ഞു. എന്നാൽ, പുതിയ നിയമം മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു. ഇതൊരിക്കലും പാസാക്കാരുതായിരുന്നെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്തോനേഷ്യൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഉസ്മാൻ ഹമീദ് പ്രതികരിച്ചു. 2019ൽ നടപ്പാക്കാൻ തീരുമാനിച്ച് വലിയ എതിർപ്പുകളെ തുടർന്ന് മാറ്റിവച്ച ബില്ലാണ് നിലവിൽ നിയമമാക്കിയത്. അന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പുതിയ നിയമം രാജ്യത്തെ വിനോദ സഞ്ചാരത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു. പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, എൽ.ജി.ബി.ടി സമൂഹം എന്നിവരോട് ഇൻഡോനേഷ്യൻ സർക്കാർ വിവേചനം കാണിക്കുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുമ്പ് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |