കൊല്ലം: ദേശീയപാത വികസനത്തിന്റെ കരാറുകാരനെന്ന വ്യാജേന ദേശീയപാതയോരത്തെയും സ്വകാര്യ ഭൂമികളിലെയും മരങ്ങൾ മുറിച്ച് കടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമായി.
കഴിഞ്ഞ ദിവസം പാരിപ്പള്ളി കടമ്പാട്ടുകോണത്ത് മരം മുറിച്ചുകൊണ്ടിരുന്ന സംഘം നാട്ടുകാർ ചോദ്യം ചെയ്തതോടെ മുങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ലോറിയുമായെത്തിയ സംഘം റോഡുവക്കിൽ നിന്ന മരം മുറിച്ചുതുടങ്ങി. ഇതിനിടയിൽ മരച്ചില്ല വീണ് വൈദ്യുതി ലൈൻ പൊട്ടി. വൈദ്യുതി ബന്ധം നഷ്ടമായതോടെ പ്രദേശവാസികൾ കെ.എസ്.ഇ.ബിയിൽ വിളിച്ചു.
തങ്ങൾക്ക് മരം മുറിപ്പ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് സംഘമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. നാട്ടുകാർ സംഘടിച്ച് വിവരങ്ങൾ തിരക്കിയതോടെ മരം മുറിക്കൽ സംഘം ലോറിയുമായി മുങ്ങുകയായിരുന്നു.
നഷ്ടപ്പെട്ടാൽ ഭൂ ഉടമ വില നൽകണം
റോഡ് വക്കിലെയും ഏറ്റെടുത്ത സ്വകാര്യ ഭൂമികളിലെയും മരങ്ങൾ ദേശീയപാത നിർമ്മാണ കരാറെടുത്ത കമ്പിനികൾക്ക് അവകാശപ്പെട്ടതാണ്. മരത്തിനുള്ള വില സഹിതമാണ് കരാർ. സ്വകാര്യ പുരയിടങ്ങളിലെ മരങ്ങൾ തട്ടിപ്പ് സംഘങ്ങൾ മുറിച്ച് കടത്തിയാൽ ഇതിന്റെ വില ഭൂ ഉടമകൾ നൽകേണ്ടി വരും. വൻതുക വില ലഭിക്കുന്ന മരങ്ങൾ ഏറ്റെടുത്ത ഭൂമികളിലും ദേശീയപാതയോരത്തും അവശേഷിക്കുന്നുണ്ട്. കരാർ കമ്പിനി മരം മുറിക്കൽ വൈകിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങൾ മുതലെടുക്കുന്നത്. നേരത്തെ ദേശീയപാത അതോറിറ്റിയുടെ കരാറുകാരെന്ന വ്യാജേന റോഡ് വക്കിലെ മണ്ണ് കടത്തുന്ന സംഘങ്ങളും സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |