അറുപത്തിനാലാം സംസ്ഥാന സ്കൂൾ കായികമേളിയിൽ പുതുചരിത്രമെഴുതി മികച്ച സ്കൂളായി മാറിയിരിക്കുകയാണ് മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി. ആദ്യ മൂന്ന് മികച്ച സ്കൂളുകളിൽ ഒന്നാകണമെന്ന ലക്ഷ്യം വച്ച് അനന്തപുരിയിലെത്തിയ ഐഡിയൽ സംഘം വമ്പൻമാരെയെല്ലാം പിന്നാലാക്കി ചരിത്രത്തിലാദ്യമായി സംസ്ഥാന സ്കൂൾ കായിക മേളിയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ 13 മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയിടത്തു നിന്നാണ് ഇത്തവണ ഐഡിയൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. കഴിഞ്ഞ തവണ 2 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ 19 പോയിന്റ് മാത്രം നേടാനായ ഐഡിയൽ ഇത്തവണ 7 സ്വർണവും 9വെള്ളിയും 4 വെങ്കലവുമടക്കം 66 പോയിന്റാണ് തങ്ങളുടെ പേരിൽ എഴുതിച്ചേർത്തത്.
കഴിഞ്ഞ തവണ 40 പോയിന്റുമായി ജില്ലകളിൽ എട്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ഇത്തവണ 149 പോയിന്റുമായി റണ്ണറപ്പായതും ഐഡിയലിന്റെ ചിറകിലേറി തന്നെയാണ്. സ്കൂളിന്റെ മാനേജർ അബ്ദുൾ മജീദ്, മുഖ്യ പരിശീലകൻ നധീഷ് ചാക്കോ, കായിക വിഭാഗം മേധാവി ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനവും തയ്യാറെടുപ്പുകളുമാണ് അനന്തപുരിയിൽ അദ്ഭുതങ്ങളുടെ ചെപ്പഴിക്കാൻ ഐഡിയലിലെ കുട്ടികളെ പ്രാപ്തരാക്കിയത്.
15 വർഷത്തെ കാത്തിരിപ്പ്
2007ലാണ് ഐഡിയൽ സ്കൂളിൽ അത്ലറ്റിക്സ് തുടങ്ങുന്നത്. അത്ലറ്റിക്സിനൊപ്പം ഫുട്ബാളിനും, സ്വിമ്മിംഗിനും, സകേറ്റിംഗിനും, ടെന്നീസിനും തായ്ക്വാണ്ടോയ്ക്കുമെല്ലാം ഇവിടെ മികച്ച സൗകര്യങ്ങളാണുള്ളത്. 30 അത്ലറ്റുകൾക്ക് ഹോസ്റ്റൽ സൗകര്യം നൽകിയാണ് പരിശീലനം. വർഷം 35 ലക്ഷത്തോളം രൂപ ചിലവുവരും.
ബയോബബിളിൽ പരിശീലനം
കൊവിഡ് കാലത്തും പരിശീലനം മുടക്കിയില്ല ഐഡിയലിലെ കുട്ടികൾ. ഗവൺമെന്റിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി കുട്ടികളും അദ്ധ്യാപകരും മറ്രാരുമായും ബന്ധപ്പെടാതെ ഹോസ്റ്റലിൽ താമസിച്ച് ലോക്ക് ഡൗൺ സമയത്ത് പരിശീലനം നടത്തി. കൊവിഡ് കാലത്തും പരിശീലനം തുടർന്നതാണ് തങ്ങളുടെ വിജയയത്തിന് പിന്നിലെന്ന് കായിക വിഭാഗം മേധാവി ഷാഫി പറഞ്ഞു. മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ ഒന്നിച്ചു കിട്ടിയതും അവർക്ക് സമ്മർദ്ദമില്ലാതെ മത്സരിക്കാനായതും കിരീടനേട്ടത്തിൽ മുഖ്യ പങ്കുവഹിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |