ന്യൂഡൽഹി:അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിന്റെ (ജെ.എ.ജി) റിക്രൂട്ട്മെന്റുകളിൽ വിവാഹിതരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നയത്തെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തു. ഒരു വ്യക്തിയുടെ വൈവാഹിക നിലയും ജെ.എ.ജി യുടെ പരിശീലനവും തമ്മിൽ എങ്ങനെയാണ് ബന്ധമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കുഷ് കൽറ എന്നയാൾ സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്ര മോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. 21നും 27നും ഇടയിൽ പ്രായമുള്ള എല്ലാവരെയും ജെ.എ.ജി ഡിപ്പാർട്ട്മെന്റിൽ നിയമിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തുടക്കത്തിൽ വിവാഹിതരായ വനിതകൾക്കായിരുന്നു നിയന്ത്രണം. ഈ നിയന്ത്രണം പരിശീലനത്തിന് മാത്രമാണെന്നും ഈ നയമാണ് വകുപ്പിൽ പിന്തുടരുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞു. അത്തരമൊരു നയം കോടതിക്ക് പരിശോധിക്കാമെന്നും ഈ നയം സത്യവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് നിർദേശിച്ചു. നയപരമായ കാര്യം വിശദമാക്കുന്ന സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് നാല് ആഴ്ച്ചത്തെ സമയം അനുവദിച്ചു. കേസ് 2023 മാർച്ച് 22 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |