കൊച്ചി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് നൽകിയ ചാൻസലറുടെ നടപടി ശരിവച്ച ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി സർക്കാർ.
ഇക്കാര്യത്തിൽ യു.ജി.സിയിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ സാങ്കേതിക സർവകലാശാല നിയമമാണ് നിലനിൽക്കുന്നതെന്നും സിസ തോമസിന് മതിയായ യോഗ്യതയില്ലെന്നും അപ്പീലിൽ പറയുന്നു.
സിസയ്ക്ക് യോഗ്യതയില്ലെന്ന സർക്കാർവാദം സിംഗിൾബെഞ്ച് തള്ളിയിരുന്നു. എത്രയുംവേഗം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാനും മൂന്നുമാസത്തിനകം വി.സി നിയമനം നടത്താനും നിർദേശിച്ചിരുന്നു.
എന്നാൽ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകൾ സംസ്ഥാന നിയമത്തിലുണ്ടെങ്കിൽ സംസ്ഥാനനിയമം നിലനിൽക്കുമെന്നാണ് അപ്പീലിലെ വാദം.
വി.സിയായി ഡോ. എം.എസ്. രാജശ്രീ പ്രവർത്തിച്ചത് നടപടിക്രമങ്ങൾ പാലിച്ചാണ്. അതിനാൽ അവരെടുത്ത തീരുമാനങ്ങൾ അസാധുവാകുന്നില്ലെന്നും ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |