ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
കൊല്ലം: വിവാഹമോചനക്കേസ് കഴിഞ്ഞിറങ്ങിയ അഭിഭാഷകയായ യുവതിയെ ഭർത്താവ് നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എഴുകോൺ ഇടയ്ക്കോട് അക്ഷരയിൽ അശോകൻ - ഷാജില ദമ്പതികളുടെ മകൾ ഐശ്വര്യയ്ക്കാണ് (26) ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവ് കോട്ടാത്തല മൂഴിക്കോട് അഖിൽ നിവാസിൽ അഖിൽരാജിനെ (30) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ നെടുവത്തൂർ അഗ്രോ ജംഗ്ഷന് സമീപമാണ് സംഭവം.
പൊലീസ് പറയുന്നത്: 2016 ൽ എൽഎൽ.ബി വിദ്യാർത്ഥിനിയായിരിക്കെയാണ് ഐശ്വര്യ തിരുവനന്തപുരത്ത് ബാങ്ക് കളക്ഷൻ ഏജന്റായ അഖിൽ രാജിനെ വിവാഹം കഴിച്ചത്. എൽഎൽ.ബി പാസായ ശേഷം കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസ് തുടങ്ങി. എൽഎൽ.എമ്മിനും ചേർന്നു. ഇത് അഖിൽരാജ് വിലക്കിയെങ്കിലും ഐശ്വര്യ വഴങ്ങിയില്ല. അഖിൽ രാജിന്റെ അമിത ലഹരി ഉപയോഗം കൂടിയായതോടെ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ ചെലവ് തുക സംബന്ധിച്ച കേസിനാണ് ഐശ്വര്യ ഹാജരായത്. ഭാര്യയ്ക്കും നാല് വയസുള്ള മകനും ചെലവ് തുക നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
കോടതിക്ക് പുറത്തിറങ്ങിയ ഐശ്വര്യയുമായി അഖിൽ രാജ് വാക്കേറ്റത്തന് ശ്രമിച്ചപ്പോൾ അഭിഭാഷകർ പിടിച്ചുമാറ്റി. വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങവെ അഖിൽരാജ് ബൈക്കിൽ പിന്തുടർന്നു. അഖിൽരാജ് പിന്നാലെയുണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ സ്‌കൂട്ടർ നിറുത്തി. എന്നാൽ മുന്നോട്ട് പോയ അഖിൽരാജ് തിരികെയെത്തി ഐശ്വര്യയെ അടിച്ച് നിലത്തിട്ടു. കൈയിൽ കരുതിയ പെപ്പർ സ്‌പ്രേ മുഖത്തടിച്ചതിന് പിന്നാലെ കുപ്പിയിൽ നിന്ന് പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ചു. ഓടാൻ ശ്രമിച്ച ഐശ്വര്യയുടെ ദേഹത്തേക്ക് ലൈറ്റർ കത്തിച്ച് എറിഞ്ഞു. ശരീരത്തിൽ തീ പടർന്നതോടെ ഐശ്വര്യ നിലത്ത് കിടന്നുരുണ്ടു. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ചും തുണി നനച്ച് പൊതിഞ്ഞും തീ കെടുത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.
തോളിനും മുഖത്തും കൈയ്ക്കുമാണ് പൊള്ളലേറ്റത്. അഖിൽരാജിനെ നാട്ടുകാർ കീഴ്പ്പെടുത്തി കൊട്ടാരക്കര പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പി, പെപ്പർ സ്‌പ്രേ, മുളക്‌പൊടി എന്നിവ പൊലീസ് കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ കരിക്ക് വിൽപ്പനക്കാരി ബിന്ദുവിന്റെ കഴുത്തിൽ നേരിയ പൊള്ളലേറ്റു. വധശ്രമത്തിനാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |