വർക്ക് അറേഞ്ച്മെന്റിലെ ന്യൂറോളജിസ്റ്റ് പോയിട്ട് 4 മാസം
കൊല്ലം: പക്ഷാഘാതമുണ്ടായാൽ ആദ്യ നാലര മണിക്കൂർ നിർണായകമാണെന്നിരിക്കെ അടിയന്തര ചികിത്സയ്ക്ക് ഓടിയെത്തുന്ന സാധാരണക്കാരന് മുന്നിൽ ജില്ലാ ആശുപത്രി വാതിൽ കൊട്ടിയടയ്ക്കുന്നു.
ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തത് രോഗിയുടെ നില കൂടുതൽ വഷളാക്കും. വർക്ക് അറേഞ്ച്മെന്റിലെത്തിയ ന്യൂറോളജിസ്റ്റ് പോയിട്ട് നാലുമാസം പിന്നിടുന്നു. എന്നിട്ടും പകരം ഡോക്ടറെ നിയമിക്കാൻ നടപടിയില്ല.
ന്യൂറോളജിസ്റ്റ് തസ്തികയില്ലെങ്കിലും കഴിഞ്ഞ മൂന്നുവർഷം വർക്ക് അറേഞ്ച്മെന്റിൽ ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു ഒ.പി. ചികിത്സതേടി ദിവസവും നൂറുകണക്കിന് രോഗികളാണ് എത്തിയിരുന്നത്. ഇദ്ദേഹം പോയതോടെയാണ് രോഗികൾ പ്രതിസന്ധിയിലായത്.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ന്യൂറോളജിസ്റ്റിന്റെ തസ്തികയില്ല. എന്നാലിവിടെ ജനറൽ മെഡിസിൻ പ്രൊഫസർ ആഴ്ചയിൽ രണ്ട് ദിവസം ന്യൂറോ ഒ.പി നടത്തുന്നുണ്ട്. എന്നാൽ വളരെക്കുറച്ച് പേർക്ക് മാത്രമേ ചികിത്സ ലഭിക്കുന്നുള്ളു. ഇതിനാൽ കൂടിയ ചെലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്.
സ്ട്രോക്ക് യൂണിറ്റ് സ്ട്രക്ച്ചറിൽ
ന്യൂറോളജിസ്റ്റ് ഉണ്ടായിരുന്ന ഘട്ടത്തിൽ എൻ.എച്ച്.എമ്മിൽ നിന്ന് പത്തുലക്ഷം രൂപ ചെലവിൽ ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരുന്നു. ഡോക്ടർ പോയതോടെ രണ്ട് മുറികളിലായി സജ്ജമാക്കിയ യൂണിറ്റ് ഇപ്പോൾ അനാഥമാണ്. ഒപ്പം വിലകൂടിയ മരുന്നുകളും കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായി.
ഓരോ മിനിറ്റും പ്രധാനം
രക്താതി മർദ്ദം, ജീവിതശൈലീ രോഗങ്ങൾ സ്രോക്കിലേക്ക് നയിക്കും
രോഗാവസ്ഥയിൽ ഓരോ മിനിറ്റും പ്രധാനം
ആദ്യത്തെ നാലര മണിക്കൂർ നിർണായകം
സ്ട്രോക്ക് ഇൻജെക്ഷൻ എത്രയും വേഗം നൽകണം
ഇതിനനുസരിച്ചായിരിക്കും രോഗമുക്തി
സമയം പാഴായാൽ കാര്യങ്ങൾ കൈവിടും
സജ്ജീകരണങ്ങളുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സ നൽകണം
ജില്ലാ ആശുപത്രിയിൽ നിലവിലുള്ള രണ്ട് അസി. സർജന്മാരുടെ ഒഴിവിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |