പത്തനംതിട്ട : ആറ് വർഷം മുമ്പ് പണി തുടങ്ങിയ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടം ഇനിയും പൂർത്തീകരിക്കാനായില്ല. വൈദ്യുതീകരണവും റൂഫിംഗും അവസാനഘട്ട മിനുക്ക് പണികളും നടക്കാത്ത കെട്ടിടത്തിന് ചുറ്റും കാട് വളർന്നുനിൽക്കുകയാണിപ്പോൾ.
2015 നവംബറിൽ സ്ഥലംകൈമാറ്റം നടത്തി തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു കരാർ. പത്തനംതിട്ട പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
ഇതുവരെ 8.10 കോടി രൂപ ചെലവായി. 8.25 കോടിയുടെ പദ്ധതിയാണിത്. അവസാനഘട്ട പണികൾക്കായി നാലുകോടി രൂപയുടെ അധിക എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. നിലവിൽ പൊതുമരാമത്തിന് 3.62 കോടി രൂപ അടച്ചിട്ടുണ്ട്. വേഗം പണി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചതും ജി.എസ്.ടി 12 മുതൽ 18 ശതമാനം വരെ ഉയർന്നതും കാരണം ഭരണാനുമതി തേടാതെ പൊതുമരാമത്ത് അധികൃതർ റിവൈസ്ഡ് പ്ലാൻ എടുത്തിരുന്നു. പണി ഓരോഘട്ടമായി ചെയ്തു തീർക്കാതെ ഒന്നിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശം കൂടി നൽകിയതോടെ നിർമ്മാണത്തിൽ കാലതാമസം നേരിട്ടു.
കാട് വളർന്നു, പായൽ പിടിച്ചു
പണി നടക്കുന്ന കെട്ടിടത്തിന്റെ പരിസരം കാട് വളർന്ന നിലയിലാണ്. കെട്ടിടത്തിന്റെ ഭൂരിഭാഗവും പായൽ പിടിച്ചു. വൈദ്യുതീകരണത്തിന് മുമ്പായി പെയിന്റ് ചെയ്തിരുന്ന കെട്ടിടമാണിത്. മുകളിലേക്ക് കയറുന്ന പടിക്കെട്ടുകളിൽ പായൽ നിറഞ്ഞിരിക്കുകയാണ്.
പ്ലാനിംഗ് വിവിധയിടങ്ങളിൽ
മൂന്ന് വിഭാഗങ്ങളിലായാണ് പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്. ഇത് പദ്ധതി രൂപീകരണത്തെ ബാധിക്കുന്നുണ്ട്.
ആറു നിലകെട്ടിടത്തിലാണ് പുതിയ പ്ലാനിംഗ് ഓഫീസ്. താഴത്തെ നിലയും തൊട്ടു മുകളിലത്തെ നിലയുടെ പകുതിയും പാർക്കിംഗിന് നൽകും.തുടർന്നുള്ള മൂന്നു നിലകൾ ഓഫീസുകളാണ്. ആറാം നില കോൺഫറൻസ് ഹാളായി ഉപയോഗിക്കും.
8.25 കോടിയുടെ പദ്ധതി
" വേഗം പണി പൂർത്തീകരിക്കാൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായുള്ള തുകയും അടച്ചിട്ടുണ്ട്. "
പ്ലാനിംഗ് ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |