കൊച്ചി: ഉടലിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ശില്പസൗധമാണ് ബിനാലെയിൽ മലയാളി കലാകാരി ഇ.ജി. ചിത്ര ഒരുക്കിയ 'തുരുത്ത്'. കലാവിഷ്‌കാരത്തിൽ, സംവേദനത്തിൽ ഉടലിന്റെ സാദ്ധ്യതകൾ സംബന്ധിച്ച ചോദ്യങ്ങളും ചിന്തകളും തുരുത്തിലെ ഓരോ ചെറുശില്പവും ഉന്നയിക്കുന്നു. ബിനാലെയിൽ ഇതാദ്യമായി കേരളത്തിലെ സമകാലിക കലാസൃഷ്ടികൾക്കു മാത്രമായി സജ്ജമാക്കിയ എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിലെ 'ഇടം' പ്രദർശനത്തിലാണ് തുരുത്ത് ഒരുക്കിയിരിക്കുന്നത്.
സ്വാഭാവിക ചിന്തകൾ ശില്പങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ് തന്റെ ശൈലിയെന്ന് ചിത്ര പറഞ്ഞു. ചിന്തകൾ, ആശയങ്ങൾ, കൂട്ടായ്മകൾ, ആകുലതകൾ, ആഘോഷങ്ങൾ, വികാരവിചാരങ്ങൾ എല്ലാം ചേർന്ന് പരിണമിച്ചതാണ് തുരുത്തും. തുരുത്തിൽ കാണുന്ന രൂപങ്ങളിലേറെയും അദ്ധ്വാനിക്കുന്ന സ്ത്രീകളുടെയാണ്. അതേസമയം ലിംഗഭേദം മനസിലാക്കാൻ കഴിയാത്തവയുമുണ്ട്. പരമ്പരാഗത സ്ത്രീ സങ്കൽപ്പങ്ങളിൽ നിന്ന് വിഭിന്നമായിട്ടുള്ളവയും കാണാം. തന്റെ വ്യക്തിഗത വൈകാരിക ഭാവപ്രകാശനവും സർറിയലിസ്റ്റ് സമീപനവും തുരുത്തിലുണ്ട്. ഒറ്റയൊറ്റ വലിയ ശില്പങ്ങൾ രചിക്കുന്ന പതിവ് രീതിയിൽ നിന്നുമാറി തുരുത്തിൽ പുതിയ സമീപനമാണ് താൻ അവലംബിച്ചതെന്നും ചിത്ര വിശദീകരിച്ചു.
ഇനി എന്താണ് തുരുത്തിന് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാനാണ് ചിത്ര ഒരുങ്ങുന്നത്. ചിലപ്പോ അത് പൊളിഞ്ഞ് പോയേക്കാം. ഇപ്പോൾ തന്നെ പല ഭാഗത്തും വിള്ളലുകൾ കാണാം. പൊളിഞ്ഞ ഭാഗങ്ങൾ എങ്ങനെ സ്വാധീനിക്കും എന്നതാണ് മനസിലാക്കേണ്ടത്. വേണമെങ്കിൽ പൊട്ടുന്ന ഭാഗം വീണ്ടും പഴയതുപോലെയാക്കാം. പക്ഷേ, അതിനല്ല ശ്രമമെന്നും ചിത്ര പറഞ്ഞു.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായ ചിത്ര
ശില്പകലയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കേരള ലളിത കലാ അക്കാഡമി അവാർഡ്, ദേശീയ യുവ ആർട്ടിസ്റ്റ് സ്‌കോളർഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്. എറണാകുളം കുമ്മനോട് സ്വദേശിയാണ്. ഭർത്താവ് അനന്തനും ആർട്ടിസ്റ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |