ഓച്ചിറ: സുനാമി ദുരന്തത്തിന് 18 വയസ്. 2004 ഡിസംബർ 26ന് ആലപ്പാട് പഞ്ചായത്തിന്റെ വടക്കൻ തീരത്ത് 135 ജീവനുകൾ പൊലിഞ്ഞത് ഇന്നും നടുക്കുന്ന ഓർമ്മയാണ്. അനേകം കുടുംബങ്ങൾ അനാഥമായതോടൊപ്പം വീടുകളും നിരവധി സ്ഥാപനങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ളവർ എത്തി തീരദേശത്തിന്റെ വേദനയിൽ പങ്കുചേർന്ന്, ദുരിത ബധിതർക്ക് എല്ലാ പ്രതീക്ഷകളും നൽകി തിരിച്ചു പോയെങ്കിലും പ്രതീക്ഷയ്കൊത്ത് നടപടിയുണ്ടായില്ല. സുനാമി ബാധിത മേഖലകളിൽ ചെലവഴിക്കേണ്ട തുക ജനപ്രതിനിധികളുടെ സമ്മർദ്ദം മൂലം കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും ചെലവഴിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.18 വർഷമായിട്ടും ഇന്നും സുനാമി ദുരന്ത ബാധിതരുടെ അവസ്ഥ വളരെ ദയനീയമാണ്.
തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പാതിവഴിയിൽ
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം നൽകണമെന്നാവശ്യപ്പെട്ടെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടി 3 ലക്ഷം രൂപ വീതമാണ് നൽകിയത്. അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയവർക്ക് 5 ലക്ഷം രൂപവീതം നൽകണം എന്നാവശ്യപ്പെട്ടെങ്കിലും തുച്ഛമായ തുകയാണ് നൽകിയത്. രക്ഷകർത്താക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനും ദുരന്ത മേഖലയിലെ വിദ്യാർത്ഥികൾക്ക് 10-ാം തരം പാസാകുന്നതുവരെ പ്രതിമാസ സ്കോളർഷിപ്പ് നൽകുന്നതിനും ദുരന്ത മേഖലയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് സഹായവും സാങ്കേതികത്വം പറഞ്ഞ് നിഷേധിച്ചു. ദുരന്ത മേഖലയിൽ ഉള്ളവരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ദുരന്തത്തിൽ മരിച്ചവരുടെ കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയത്. സുനാമിയിൽ നഷ്ടപ്പെട്ട 4043 വീടുകളിൽ 3000 വീടുകളും അമൃതാനന്ദമയി മഠം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് നിർമ്മിച്ചത്. ശേഷിയ്ക്കുന്ന വീടുകളുടെ നിർമ്മാണം ഇന്നും പൂർത്തിയായിട്ടില്ല.
ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പോലെയുള്ള തീരമേഖലയിൽ നടത്തുന്ന കരിമണൽ ഖനനം തീരദേശത്തെ ഒരു വലിയ ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നത്. വർഷാ വർഷം സുനാമി ദുരന്ത ദിനം വെറുമൊരു ചടങ്ങായി നടത്താതെ ആ അവസരത്തിൽ ദുരിത ബാധിതർക്ക് ആശ്വാസകരമായിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ആർ.ബേബി, മുൻഗ്രാമപഞ്ചായത്തംഗം, ആലപ്പാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |