കോട്ടയം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും ഒന്നായിനിന്ന് ഗുരുവിന്റെ ദർശനവും മഹാത്മ്യവും പ്രചരിപ്പിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇങ്ങനെ ചെയ്താലേ പദയാത്രയ്ക്കും പ്രാർത്ഥനയ്ക്കും പ്രയോജനമുണ്ടാകൂ. 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നാഗമ്പടത്തെ തേന്മാവിൻ ചുവട്ടിൽ നിന്ന് പള്ളം സമിതിയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗത്തിന്റെ അടിത്തറയാണ് ശിവഗിരിയുടെയും ജനകീയ അടിത്തറ. മതാതീത ആത്മീയതയുടെ പ്രവാചകനാണ് ഗുരുദേവൻ. എന്നാൽ, ഈഴവന്റെ ഗുരുവായാണ് അറിയപ്പെടുന്നത്. മറ്റേതെങ്കിലും സമുദായത്തിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ ലോകം അറിയുന്ന മഹാത്മാവായി മാറുമായിരുന്നു.
യോഗത്തിൽ കലഹങ്ങളും കേസുകളും തൊഴുത്തിൽകുത്തുമാണ്. ശിവഗിരി മഠത്തിലും ഐക്യമില്ല. ഗുരുവിന്റെ പ്രവർത്തനങ്ങളെ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കേണ്ട രണ്ട് സൃഷ്ടികളാണ് യോഗവും ശിവഗിരിമഠവും. രണ്ട് ചിറകുകളായി നിന്നുകൊണ്ട് ലോകമെമ്പാടും ഗുരുദേവ സന്ദേശം വളർത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ , കെ.കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |