മലപ്പുറം: സർവേ നമ്പർ ഉൾപ്പെട്ട പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതോടെ വനം വകുപ്പ് തയ്യാറാക്കിയ പരിസ്ഥിതിലോല (ബഫർ സോൺ) പ്രദേശ ഭൂപടത്തിൽ ജില്ലയിൽ നിന്ന് ഉൾപ്പെട്ട അഞ്ച് പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്‌കുകൾ ഇന്നുമുതൽ സജീവമായി പ്രവർത്തനം തുടങ്ങും. ഇതോടെ പൊതുജനങ്ങൾക്ക് പരാതി നൽകാനാവും.
കരുവാരക്കുണ്ട്, കരുളായി, ചോക്കാട്, കാളികാവ്, അമരമ്പലം പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് ബഫർ സോണിൽ ഉൾപ്പെട്ടിട്ടുള്ളത്. സർവേ നമ്പർ ഉൾപ്പെട്ട ഭൂപടം പ്രസിദ്ധീകരിക്കാതിരുന്നതിനാൽ 12 വാർഡുകൾ ഉൾപ്പെട്ട കരുവാരക്കുണ്ടിൽ നിന്ന് ഒരു പരാതിയാണ് ലഭിച്ചിരുന്നത്. ബഫർ സോൺ വിഷയം ഏറ്റവുമധികം ബാധിക്കുന്ന പഞ്ചായത്താണിത്. ഏതെല്ലാം സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമി വനം വകുപ്പിന്റെ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ കഴിയാതിരുന്നതാണ് പരാതികൾ വരാതിരുന്നതിന് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നേരത്തെയുള്ള മാപ്പിൽ പ്രദേശങ്ങളുടെ പൊതുവിവരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഒരുവാർഡിലെ ഏതെല്ലാം ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, കെട്ടിടങ്ങളുടെ എണ്ണം എന്നിവ കൃത്യമായി അറിയാൻ സർവേ നമ്പർ കൂടി ഉൾപ്പെട്ട മാപ്പ് ലഭിച്ചതോടെ സാധിക്കും. വനം വകുപ്പ് നൽകിയിരുന്ന രണ്ട് മാപ്പിലും സർവേ നമ്പറുണ്ടായിരുന്നില്ല. വാർഡ് തലങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സർവേ നമ്പർ ലഭിക്കാത്തതിനാൽ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്ന തദ്ദേശ ഭരണ സമിതികളുടെ തീരുമാനപ്രകാരമാണിത്. പഞ്ചായത്ത് ഭരണസമിതികൾ വിളിച്ച യോഗത്തിൽ സർവേ നമ്പർ വിവരങ്ങൾ ലഭിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് വില്ലേജ് ഓഫീസർമാരും നിലപാടെടുത്തു.
ചോക്കാട് ഗ്രാമപഞ്ചായത്തിൽ ആറ്, ഏഴ് വാർഡുകളാണ് ബഫർ സോണിൽ ഉൾപ്പെട്ടിരുന്നത്. ഏതെല്ലാം ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടുമെന്നത് സംബന്ധിച്ച് അധികൃതർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. അമരമ്പലം ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ടി.കെ. കോളനി ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളൊന്നും ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ ഇല്ലിക്കൽ പറഞ്ഞു. സർവേ നമ്പർ വിവരങ്ങൾ ലഭിച്ചതിനാൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് കാളികാവ്, കരുളായി പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. എല്ലാ പഞ്ചായത്തുകളിലും വാർഡ് തലത്തിൽ ഡാറ്റാ എൻട്രി ചെയ്യേണ്ടവരെ നേരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം രണ്ട് ദിവസത്തിനകം നൽകും. ഇവരുടെ ലിസ്റ്റ് ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |