കൊച്ചി: നാമജപമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സുകൃതം ഭാഗവത യജ്ഞ സമിതിയുടെ കരം പിടിച്ച് 10 യുവതികൾ സുമംഗലികളായി. എറണാകുളത്തപ്പൻ മൈതാനിയിൽ നടന്നുവരുന്ന സുകൃതം ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായി നടന്ന സമൂഹ വിവാഹത്തിലൂടെ ആതിര വിശാഖ്,അഞ്ചുഷ പ്രശോഭ്, അനശ്വര സുധീഷ്,ഹരിഷ്മ മനു, പത്മപ്രിയ രാഹുൽ, സുനിത അനിഷ്,മേഘ പവിൽ,നിത്യ ബൈജു, അഹല്യ അഖിൽ, കരിഷ്മ ജ്യോതിഷ് എന്നിവരാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എറണാകുളം ശിവേക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു വിവാഹം. യജ്ഞസമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ,ജനറൽ സെക്രട്ടറി പി.വി .അതികായൻ എന്നിവർ ചേർന്ന് വധൂവരന്മാരെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ തങ്ങളുടെ വധുവിന്റെ കഴുത്തിൽ വരന്മാർ താലി ചാർത്തി. തുടർന്ന് വധൂവരന്മാരെ സുകൃതം ഭാഗവത സപ്താഹാമൃവേദിയിലേക്ക് ആനയിച്ചു. സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിൽ വേദിയിൽ വച്ച് വരന്മാർ തങ്ങളുടെ വധുവിന് പുടവ നൽകി. ബദരീനാഥ് എച്ച്.എച്ച് . റാവൽ മഹാരാജ് ചന്ദ്രമന ഈശ്വര പ്രസാദ് നമ്പൂതിരി മുഖ്യാതിഥിയായി. ഹൈബി ഈഡൻ എം.പി, ശ്രീകുമാരി രാമചന്ദ്രൻ,സുനിൽ ഇല്ലം,കെ.ജി. വേണുഗോപാൽ, ടി.ആർ. സദാനന്ദഭട്ട് തുടങ്ങിയവർ സംസാരിച്ചു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ സപ്താഹാമൃത വേദി സന്ദർശിച്ചു. ഭാഗവത യജ്ഞ സമിതിയുടെ നേതൃത്വത്തിൽ ഇത് പത്താം വർഷമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |