ശബരിമല : മണ്ഡല പൂജകൾക്ക് ശേഷം അടച്ച അയ്യപ്പക്ഷേത്ര നട മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും. മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. അതിനു ശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല. മകരവിളക്ക് തീർത്ഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമ്മാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളൽ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂർത്തിയാക്കും. 19ന് തീർത്ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |