സാവോപോളോ: ഫുട്ബാൾ ഇതിഹാസം പെലെയുടെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ തുടങ്ങി. ഇന്നലെ പ്രാദേശിക സമയം 9 മണിയോടെ സാവോ പോളോയിലെ ആശുപത്രിയിൽ നിന്ന് പെലെയുടെ ഭൗതീകദേഹം സാന്റൊസിലെ ഉറബാനൊ കൽഡെയ്‌ര സ്റ്റേഡിയത്തിലേക്ക് പൊതുദർശത്തിനായി കൊണ്ടുവന്നു. ഫിഫപ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനൊ ഉൾപ്പെടെയുള്ള പ്രമുഖരും താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും പെലെയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ഇവിടേക്ക് എത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 10 മണിവരെ ഇവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും. തുടർന്ന് സാന്റോസിലെ തെരുവീഥിയിലൂടെ വിലാപയാത്ര. പെലെയുടെ നൂറ് വയസുള്ള അമ്മ രോഗിയായി അബോധാവസ്ഥയിൽ കഴിയുന്ന വസതിക്ക് മുന്നിലൂടെ വിലാപയാത്ര കടന്നു പോകും. നാർക്കോപോളി എക്യുമെനിക്ക സെമിത്തേരിയിൽ നടക്കുന്ന സംസ്‌കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ. ദേശീയ ദു:ഖാചരണം ബ്രസീലിയൻ സർക്കാർ ഏഴ് ദിവസമാക്കിയിരുന്നു.
സാന്റൊസിലെ ഉറബാനൊ കൽഡെയ്‌ര സ്റ്റേഡിയത്തിലേക്ക് പൊതുദർശത്തിനായി കൊണ്ടുവന്ന പെലെയുടെ ഭൗതീക ദേഹത്തിൽ ഭാര്യ മാർസിയ അവോക്കി കൊന്ത അണിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |