ആദ്യ ട്വന്റി-20യിൽ രണ്ട് റൺസിന് ജയിച്ച് ഇന്ത്യ
ഇന്ത്യ 162/5,ശ്രീലങ്ക 160
ട്വന്റി-20 അരങ്ങേറ്റത്തിൽ നാലുവിക്കറ്റുമായി ശിവം മാവി
വീണ്ടും അവസരം പാഴാക്കി സഞ്ജു സാംസൺ
മുംബയ് : ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രില്ലിംഗ് ജയം. വിജയിക്കാൻ 163 റൺസ് വേണ്ടിയിരുന്ന ലങ്കയെ അവസാന പന്തിൽ 160 റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു ഇന്ത്യ. അരങ്ങേറ്റ മത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തിയ ശിവം മാവിയും ലങ്കയ്ക്ക് ജയിക്കാൻ 11 റൺസ് മാത്രം മതിയായിരുന്ന അവസാന ഓവറിൽ 9 റൺസ് മാത്രം നൽകിയ അക്ഷർ പട്ടേലും ചേർന്നാണ് ഇന്ത്യയ്ക്ക് ആവേശവിജയം നൽകിയത്.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് നേടിയത്. മലയാളി താരം സഞ്ജു സാംസൺ(5) ഒരിക്കൽക്കൂടി ലഭിച്ച അവസരം പാഴാക്കിയപ്പോൾ ഓപ്പണർ ഇഷാൻ കിഷൻ(37), ദീപക് ഹൂഡ(41 നോട്ടൗട്ട്),അക്ഷർ പട്ടേൽ (31 നോട്ടൗട്ട്),ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ(29) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 162ലെത്തിച്ചത്.
ലങ്കൻ നിരയിൽ ക്യാപ്ടൻ ദാസുൻ ഷനക(45),കുശാൽ മെൻഡിസ് (28),ചമിക കരുണരത്നെ(23 നോട്ടൗട്ട്),വാനിന്ദു ഹസരംഗെ (21) എന്നിവർ പൊരുതിയെങ്കിലും ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇന്ത്യയ്ക്കായി ഉമ്രാൻ മാലിക്കും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാം ഓവറിൽത്തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ(7)വിക്കറ്റിന് മുന്നിൽ കുരുക്കി മഹീഷ് തീക്ഷ്ണ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകി. റിവ്യൂ നൽകിയെങ്കിലും ഫലമില്ലാതെയാണ് ഗിൽ മടങ്ങിയത്. 27 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നത്. പകരമെത്തിയ സൂര്യകുമാർ യാദവിനും(7) പിടിച്ചുനിൽക്കാനായില്ല.ആറാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെ ചമിക കരുണരത്നെ രജപക്സയുടെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രീസിലെത്തിയ സഞ്ജു സാംസണ് കളിക്കാൻ കിട്ടിയത് ആറുപന്തുകൾ മാത്രമാണ്. അഞ്ചു റൺസെടുത്ത് ആറാം പന്തിൽ അനാവശ്യമായി ഉയർത്തിയടിച്ച് മിഡ് വിക്കറ്റിൽ മധുശങ്കയ്ക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങിയപ്പോൾ ഇന്ത്യ 46/3 എന്ന നിലയിലായി.
29 പന്തിൽ മൂന്നുഫോറും രണ്ട് സിക്സുമടക്കം അതുവരെ സ്കോർ ഉയർത്തിയ ഇഷാൻ കിഷൻ പുറത്തായത് 11-ാം ഓവറിലാണ്. തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യയും ദീപക് ഹൂഡയും ചേർന്ന് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും 94ലെത്തിയപ്പോൾ പാണ്ഡ്യ വീണു. 27 പന്തുകളിൽ നാലുഫോറടക്കം 29 റൺസ് നേടിയ ഇന്ത്യൻ നായകനെ മധുശങ്ക കീപ്പർ മെൻഡിസിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
തുടർന്ന് ക്രീസിലൊരുമിച്ച അക്ഷർ പട്ടേലും ഹൂഡയും ചേർന്ന് 35 പന്തുകളിൽ അടിച്ചുകൂട്ടിയ 68 റൺസാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. ഹൂഡ 23 പന്തുകളിൽ ഒരു ഫോറും നാലുസിക്സും പായിച്ചപ്പോൾ അക്ഷർ 20 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പായിച്ചു.
ലങ്കയ്ക്ക് വേണ്ടി മധുശങ്ക,തീക്ഷണ,കരുണരത്നെ,ധനഞ്ജയ,വാനിന്ദു ഹസരംഗ എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ശ്രീലങ്കആദ്യ പത്തോവറിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ 66 റൺസെടുത്തിരുന്നു. പാത്തും നിസംഗ(1),കുശാൽ മെൻഡിസ്(28),ധന്ഞ്ജയ ഡിസിൽവ(8),ചരിത് അസലങ്ക(12) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.തുടർന്നാണ് ഷനക പൊരുതിനോക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |